മണിച്ചന്‍റെ മോചനം വൈകുന്നു; സര്‍ക്കാരിന് സുപ്രീംകോടതി വിമര്‍ശനം

Manichan-kalluvathukkal
SHARE

കല്ലുവാതുക്കല്‍ മദ്യദുരന്ത കേസിലെ മുഖ്യപ്രതി മണിച്ചന്‍റെ ജയില്‍ മോചനകാര്യത്തില്‍ തീരുമാനം വൈകുന്നതില്‍ വിമര്‍ശനവുമായി സുപ്രീംകോടതി. ഇനിയും കാലതാമസമുണ്ടായാല്‍ മണിച്ചന് ജാമ്യം അനുവദിച്ച് ഇടക്കാല ഉത്തരവിറക്കുമെന്ന് കോടതി മുന്നറിയിപ്പ് നല്‍കി. വിഷയം ഉത്തരവാദപ്പെട്ട ഭരണഘടന സ്ഥാപനത്തിന്‍റെ പരിഗണനയിലാണെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. കേസുമായി ബന്ധപ്പെട്ട ഫയലുകള്‍ മുദ്രവെച്ച കവറില്‍ സമര്‍പ്പിക്കാന്‍ നിര്‍ദേശിച്ച കോടതി കേസ് 19ാം തിയ്യതിയിലേക്ക് മാറ്റി.

കല്ലുവാതുക്കല്‍ മുദ്യദുരന്ത കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട് ഇരുപത് വര്‍ഷത്തിലധികമായി ജയിലില്‍ കഴിയുന്ന മണിച്ചനെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ അപേക്ഷയില്‍ തീരുമാനം വൈകുന്നതിലുള്ള അതൃപ്തിയാണ് ജസ്റ്റിസ് എ.എന്‍ ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ച് പ്രകടിപ്പിച്ചത്. തീരുമാനമെടുക്കേണ്ട ജയില്‍ ഉപദേശക സമതി നാല് മാസമായിട്ടും തീരുമാനമെടുത്തില്ല. ഇതിന്‍റെ കാരണമെന്താണെന്് ചോദിച്ചെങ്കിലും സംസ്ഥാന സര്‍ക്കാരിന്‍റെ അഭിഭാഷകന് കൃത്യമായ മറുപടിയുണ്ടായില്ല. മണിച്ചന്‍റെ ജയില്‍ മോചനവുമായി ബന്ധപ്പെട്ട കാര്യം ഒരു ഭരണഘടന സ്ഥാപനത്തിന്‍റെ പരിഗണനയിലാണ്.

തീരുമാനമെടുക്കാന്‍ സമയം നല്‍കണമെന്നും, കേസ് വേനലവധിക്ക് ശേഷം പരിഗണിക്കാനായി മാറ്റണമെന്നും സര്‍ക്കാര്‍ അഭിഭാഷകന്‍ ആവശ്യപ്പെട്ടു. ഇത് കോടതി അംഗീകിരിച്ചില്ല. എന്തുകൊണ്ട് തീരുമാനം വൈകുന്നുവെന്ന് ജയില്‍ ഉപദേശക സമിതി പറയണം. ഇല്ലെങ്കില്‍ മണിച്ചന് ജാമ്യം നല്‍കി ഉത്തരവിറക്കുമെന്ന് കോടതി പറഞ്ഞു. തുടര്‍ന്ന് കേസുമായ ബന്ധപ്പെട്ട എല്ലാ ഫയലുകളും മുദ്രവെച്ച കവറില്‍ സമര്‍പ്പിക്കാന്‍ കോടതി ഉത്തരവിട്ടത്.

MORE IN KERALA
SHOW MORE