നെയ്യാറ്റിൻകര കടൽത്തീരത്ത് ഉറങ്ങാൻ പോയ മത്സ്യത്തൊഴിലാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. പുതിയതുറ വാറുതട്ട് പുരയിടത്തിൽ ക്രിസ്തുദാസിന്റെയും റീത്തമ്മയുടെയും മകൻ റീജൻ ക്രിസ്തുദാസിനെ (31) ആണ് മിനിയാന്നു പുലർച്ചെ മരിച്ച നിലയിൽ കണ്ടെത്തിയത്. അവിവാഹിതനാണ്. പോസ്റ്റ്മോർട്ടത്തിനു ശേഷം മൃതദേഹം ഇന്നലെ പുതിയതുറ സെന്റ് നിക്കൊളാസ് ദേവാലയത്തിൽ സംസ്കരിച്ചു.
സുഹൃത്തുക്കൾക്കൊപ്പം തമിഴ്നാട്ടിലെ പള്ളികളിൽ തീർഥാടനം നടത്തിയ റീജൻ വീട്ടിലെത്തി, ഭക്ഷണം കഴിച്ച ശേഷമാണ് റീജൻ കടൽത്തീരത്ത് ഉറങ്ങാൻ പോയതെന്നു വീട്ടുകാർ പൊലീസിനു മൊഴി നൽകി. ഉറങ്ങിക്കിടന്ന റീജൻ, പ്രാഥമിക ആവശ്യങ്ങൾക്കായി എഴുന്നേറ്റപ്പോൾ ക്ഷീണം അനുഭവപ്പെട്ടതായും പിന്നീട് അവിടെ തന്നെ കിടന്നുറങ്ങിയെന്നും ഒപ്പമുണ്ടായിരുന്നവർ പറഞ്ഞതായും ബന്ധുക്കളുടെ മൊഴിയിലുണ്ട്. രാവിലെ നോക്കുമ്പോൾ മരവിച്ച നിലയിലായിരുന്നു ശരീരം.
കാഞ്ഞിരംകുളത്തെ സ്വകാര്യ ആശുപത്രിയിലും അവിടെ നിന്ന് നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിലും എത്തിച്ചുവെങ്കിലും നേരത്തെ തന്നെ മരണം സംഭവിച്ചിരുന്നു. പ്രാഥമിക അന്വേഷണത്തിൽ സംഭവത്തിൽ ദൂരൂഹതയുണ്ടെന്നു കരുതുന്നില്ലെന്നു പൊലീസ് പറഞ്ഞു. പോസ്റ്റ്മോർട്ടം റിപ്പോർട്ട് കിട്ടിയ ശേഷം കൂടുതൽ വ്യക്തത ലഭിക്കുമെന്നും അവർ ചൂണ്ടിക്കാട്ടി. റോബിൻ, റോജിൻ, സേവ്യർ, ഹെലൻ എന്നിവർ സഹോദരങ്ങളാണ്.