തൊഴിൽതര്‍ക്കത്തെ തുടർന്ന് കൊല്ലം എഫ്സിഐ ഗോഡൗണിന്റെ പ്രവർത്തനം പ്രതിസന്ധിയിൽ. അട്ടിക്കൂലിയെച്ചൊല്ലിയുളള തര്‍ക്കമാണ് കാരണം. പരിഹാരമായില്ലെങ്കില്‍ ജില്ലയിലെ റേഷന്‍ വിതരണത്തെയും സാരമായി ബാധിക്കും.എഫ്സിെഎ ഗോഡൗണില്‍ ദീര്‍ഘകാലമായി നിലനില്‍ക്കുന്നതാണ് അട്ടിക്കൂലി. എന്നാലിത് നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി ഒരു കരാറുകാരന്‍ അട്ടിക്കൂലി നല്‍കാതെയായി. ഇതാണ് തൊഴില്‍തര്‍ക്കത്തിന് കാരണം. അട്ടിക്കൂലി നല്‍കാത്ത കരാറുകാരന്റെ ലോറിയിൽ ലോഡ് കയറ്റാൻ തൊഴിലാളികൾ തയ്യാറായില്ല.
സപ്ലൈകോ അധികൃതർ എഫ്സിഐക്ക് പരാതി നൽകി. ആറു ഗ്രുപ്പുകളിലെ സൂപ്പർവൈസർമാരെ ഇതിന്റെ പേരിൽ സസ്‌പെൻഡ് ചെയ്തിരുന്നു. ഇതോടെ അറുപതോളം തൊഴിലാളികൾ ജോലിയിൽ നിന്ന് വിട്ടുനിന്നതാണ് മറ്റൊരു പ്രശ്നം. റേഷന്‍ വിതരണത്തില്‍ പ്രതിസന്ധി ഉണ്ടാകാതിരിക്കാന്‍ കരുനാഗപ്പള്ളി ഉള്‍പ്പെടെയുളള ഡിപ്പോകളെയാണ് സപ്ളൈക്കോ ഇപ്പോള്‍ ആശ്രയിക്കുന്നത്. നിലവിലെ പ്രശ്നം പരിഹരിക്കേണ്ടത് എഫ്സിഐ അധികൃതരാണ്. തര്‍ക്കം തുടരുന്നത് ലോറി ജീവനക്കാരെയും പ്രതിസന്ധിയിലാക്കുന്നു. ഹൈക്കോടതി ഉത്തരവുകള്‍ പ്രകാരം അട്ടിക്കൂലി നിയമവിരുദ്ധമാണെന്നാണ് കരാറുകാരന്റെ വാദം.