ടെലിപ്രേംപ്റ്ററിന്റെ തകരാർ മൂലം പ്രസംഗം മുന്നോട്ട് െകാണ്ടുപോകാൻ കഴിയാതെ നിൽക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിഡിയോ ഇപ്പോൾ സൈബർ ലോകത്ത് വൈറലാണ്. ഇതിന് പിന്നാലെ മോദിയുടെ ഇംഗ്ലീഷ് പ്രസംഗത്തിലുള്ള കഴിവിനെ പ്രശംസിച്ച് മുൻപ് എ.എൻ ഷംസീർ എംഎൽഎ നടത്തിയ പ്രസംഗം കുത്തിപ്പൊക്കുകയണ് കോൺഗ്രസ്.
‘മോദി ആദ്യം പ്രസംഗിക്കുക ഗരീബീ മാലോം. മോദി ഇംഗീഷ് അങ്ങനെ അനായാസം കൈകാര്യം ചെയ്യുന്ന ആളല്ല. പക്ഷേ മനോഹരമായി ഹിന്ദി സംസാരിക്കും. ഉള്ളത് ഉള്ളത് പോലെ പറയണമല്ലോ. മറ്റേത് മൂപ്പർക്ക് ആവൂല്ല. മോദിയുടെ മുൻഗാമി എന്ന് പറയുന്നയാൾ, മൂപ്പർക്ക് മിണ്ടാൻ കഴിയില്ല. കടലാസ് നോക്കി വായിക്കും. അത് പറന്നു പോയാ തീർന്നു. ധന്യവാദ്. തീർന്നു. ഇദ്ദേഹത്തിന് സദസ്സിനെ നോക്കി പ്രസംഗിക്കാനുള്ള കഴിവുണ്ട്. ചിലർക്ക് പ്രസംഗം എന്നത് ഒരു കഴിവാണ്. ചിലർക്ക് അത് ജൻമനാ കിട്ടും. എല്ലാരും ജനിക്കുമ്പോൾ പ്രാസംഗികൻ ഒന്നുമല്ല. സ്ഥിര പരിശ്രമത്തിലൂടെ നേടിയെടുക്കുന്നതാണ്. ഏത് സദസ്സിന് അകത്തും പോയി പ്രസംഗിക്കാൻ കഴിവുള്ള ആളാണ് മോദി..’ ഷംസീർ അന്ന് പ്രസംഗിച്ചത് ഇങ്ങനെയാണ്. ഈ വിഡിയോയാണ് ഇപ്പോൾ കോൺഗ്രസ് സൈബർ ഗ്രൂപ്പുകൾ കുത്തിപ്പൊക്കുന്നത്.
ഇന്നലെ ദാവോസ് ലോക സാമ്പത്തിക ഉച്ചകോടിക്കിടെയായിരുന്നു മോദി സംസാരിച്ച് െകാണ്ടിരിക്കുമ്പോൾ ടെലിപ്രോംപ്റ്റര്‍ തകരാറിലായത്,. ഇതോടെ പ്രസംഗം അൽപനേരം നിർത്തിവയ്ക്കേണ്ടി വന്നു. എന്നാൽ വിഡിയോ സമൂഹമാധ്യമങ്ങളിൽ എത്തിയതോടെ ടെലിപ്രോംപ്റ്റർ പണിമുടക്ക് വൈറലായി. നരേന്ദ്ര മോദിക്ക് സ്വന്തമായി സംസാരിക്കാന്‍ കഴിയില്ലെന്നും കണ്‍ട്രോളര്‍ പ്രവര്‍ത്തിപ്പിക്കുന്ന ടെലിപ്രോംപ്റ്ററില്‍ നോക്കി വായിക്കാന്‍ മാത്രമേ പ്രധാനമന്ത്രിക്ക് സാധിക്കുവെന്നും മുൻപ് രാഹുൽ നടത്തിയ പരിഹാസവും ഇതിനൊപ്പം സജീവമാകുന്നുണ്ട്.