കെബി ഗണേഷ്കുമാര്‍ പാര്‍ട്ടിക്ക് വിധേയനാകുന്നില്ലെന്ന ആരോപണവുമായി കേരളകോണ്‍ഗ്രസ് ബി ഉഷാ മോഹന്‍ദാസ് വിഭാഗം. പാര്‍ട്ടിക്ക് ലഭിക്കേണ്ട സ്ഥാനങ്ങള്‍ ഗണേഷ്കുമാര്‍ ഇഷ്ടക്കാര്‍ക്ക് നല്‍കുകയാണെന്നും പാര്‍ട്ടിയുടെ സ്വത്തുക്കള്‍ തിരിച്ചുപിടിക്കുമെന്നും ഉഷാ മോഹന്‍ദാസ് കൊല്ലത്ത് പറഞ്ഞു.
കെബി ഗണേഷ്കുമാര്‍ എംഎല്‍എയുടെ സഹോദരി ഉഷാ മോഹന്‍ദാസിന്റെ നേതൃത്വത്തില്‍ കേരള കോൺഗ്രസ് ബി കൊല്ലം ജില്ലാ പ്രതിനിധി സമ്മേളനമെന്ന പേരിലായിരുന്നു യോഗം. കെബി ഗണേഷ്കുമാറിനെതിരെയായിരുന്നു വിമര്‍ശനമേറെയും. ആര്‍.ബാലകൃഷ്ണപിളള കൈമാറിയ പാര്‍ട്ടിയുടെ സ്വത്തുക്കള്‍ തിരിച്ചുപിടിക്കാന്‍ പാര്‍ട്ടിപ്രവര്‍ത്തകര്‍ ഒരുമിച്ചു നില്‍ക്കണമെന്ന് ഉഷാ മോഹന്‍ദാസ്. കെബി ഗണേഷ്കുമാർ പാർട്ടിയ്ക്ക് വിധേയനല്ല. പാർട്ടിക്ക് ലഭിക്കേണ്ട സ്ഥാനങ്ങൾ ഇഷ്ടക്കാർക്ക് നൽകുകയാണ് ചെയ്യുന്നത്. രാഷ്ട്രീയവും വ്യക്തിപരമായ കാര്യങ്ങളും കൂട്ടിക്കുഴക്കരുത്.
കഴിഞ്ഞ ഡിസംബറില്‍ കൊച്ചിയില്‍ ചേര്‍ന്ന യോഗത്തില്‍ ഒരുവിഭാഗം നേതാക്കളും പ്രവര്‍ത്തകരും ഉഷാമോഹന്‍ദാസിനെ കേരള കോൺഗ്രസ് ബി ചെയര്‍പഴ്സനായി പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഉഷാ മോഹന്‍ദാസ് ജില്ലാതല യോഗങ്ങളും വിളിച്ചുചേര്‍ക്കുന്നത്. ആര്‍ ബാലകൃഷ്ണപിളളയോടൊപ്പം പ്രവര്‍ത്തിച്ചിരുന്ന ചില മുതിര്‍ന്ന നേതാക്കളും ഉഷാമോഹന്‍ദാസിനൊപ്പമുണ്ട്.