കുതിരാനിൽ ട്രയൽ റൺ; വിജയിച്ചാൽ രണ്ട് വശത്തേക്കും വാഹനങ്ങൾ കടത്തി വിടും

kuthiran-25
SHARE

തൃശൂർ കുതിരാൻ തുരങ്കത്തിൽ ഇരുവശത്തോട്ടും വാഹനങ്ങൾ കടത്തിവിടാനുള്ള ട്രയൽ റൺ ഇന്ന്. ട്രയൽ റൺ വിജയമായാൽ രണ്ടു ദിശയിലേയ്ക്കും വാഹനങ്ങൾ കടത്തിവിടുന്നത് തുടരും.

നിലവിൽ കുതിരാൻ തുരങ്കത്തിൽ ഒറ്റവരിയാണ് ഗതാഗതം. പാലക്കാട് നിന്ന് തൃശൂർ ഭാഗത്തേയ്ക്ക് മാത്രമായിരുന്നു ഗതാഗതം. ഇനി അത് പാലക്കാട് ഭാഗത്തേയ്ക്കും തുടരും. രണ്ടാം തുരങ്കത്തിന്റെ നിർമാണം തീരണമെങ്കിൽ നിലവിലെ ദേശീയ പാതയിലെ റോഡ് മാറ്റം വരുത്തണം. റോഡിന്റെ പണിയ്ക്കായി കുതിരാൻ ദേശീയപാത അടയ്ക്കണം. അങ്ങനെ വരുമ്പോൾ ഗതാഗതം തുടരാൻ നിലവിലെ തുരങ്കത്തിനെ ആശ്രയിക്കണം. അതു കൊണ്ടാണ് തുരങ്കത്തിൽ രണ്ടു വരി ഗതാഗതം ഏർപ്പെടുത്തുന്നത്. വഴുക്കുംപാറ മുതൽ റോഡിന് നടുവിൽ തുരങ്കത്തിനകത്തും പുറത്തുമായി  3.2 കിലോമീറ്റർ ദൂരം ബാരിക്കേഡുകൾ സ്ഥാപിച്ചു.

വാഹനങ്ങളുടെ വേഗ നിയന്ത്രണം കർശനമാക്കും. ഇതിനായി ആവശ്യമുള്ള സ്ഥലങ്ങളിൽ ഹമ്പുകൾ സ്ഥാപിച്ചു. നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്ന റോഡിൽ രാത്രികാലങ്ങളിൽ വെളിച്ചം ഉറപ്പുവരുത്തും. കൂടാതെ ആവശ്യമുള്ള സ്ഥലങ്ങളിൽ ഡിവൈഡറുകൾ, ട്രാഫിക് സിഗ്നൽ ബോർഡുകൾ എന്നിവ സ്ഥാപിച്ചു. 

തുരങ്കത്തിന് ഇരുവശവും ആംബുലൻസ് സംവിധാനവും ക്രെയിൻ സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ട്. നിർമ്മാണം നടക്കുന്ന റോഡിലും, തുരങ്കത്തിനകത്തും ഒരു കാരണവശാലും വാഹനങ്ങൾ ഓവർടേക്കിങ്ങ് അനുവദിക്കുകയില്ല. വാഹനങ്ങൾ തുരങ്കപാതയിലേക്ക് പ്രവേശിക്കും മുമ്പ് മതിയായ ഇന്ധനം ഉറപ്പുവരുത്തണം. കുതിരാൻ നിർമ്മാണ സ്ഥലത്ത് 24 മണിക്കൂറും പ്രവർത്തിക്കുന്ന പൊലീസ് കൺട്രോൾ റൂം സജ്ജമായി. മുഴുവൻ സമയവും തുരങ്കത്തിനകത്തും റോഡുകളിലും പൊലീസ് ഉദ്യോഗസ്ഥർ ഡ്യൂട്ടിയിലുണ്ടാകും. ഏതെങ്കിലും തരത്തിൽ തുരങ്കത്തിനകത്ത് പ്രവേശിക്കുന്ന വാഹനങ്ങൾക്ക് അപകടം മൂലമോ, യന്ത്രത്തകരാർ മൂലമോ സഞ്ചരിക്കാൻ കഴിയാതെ വന്നാൽ ക്രെയിൻ ഉപയോഗിച്ച് നീക്കം ചെയ്യുന്നതായിരിക്കും. നിർമ്മാണ മേഖലയിൽ പാറപൊട്ടിക്കൽ നടക്കുന്ന സമയത്ത് ബാരിക്കേഡ് ഉപയോഗിച്ച് ഗതാഗതം നിയന്ത്രിക്കും. 

MORE IN KERALA
SHOW MORE