വേലിയേറ്റം തടയാന്‍ ചുറ്റുമതിലിനായി കൊച്ചി കായലില്‍ താന്തോണി തുരുത്തുകാരുടെ മനുഷ്യപാലം പ്രതിഷേധിച്ചു. ദ്വിപിലേക്ക് പാലം നിര്‍മിക്കുമെന്ന വാഗ്ദാനവും ജലരേഖയായെന്ന് ദ്വീപുവാസികള്‍ ആരോപിച്ചു
.എന്തുംകിട്ടുന്ന വമ്പുപറയുന്ന കൊച്ചി നഗരത്തില്‍ തന്നെയാണ് ഈ സമരമെന്നത് വിരോധാഭാസം . ഈ നഗരം ഇത്രത്തോളം വികസിക്കുന്നതിനും മുമ്പ് താന്തോണിതുരുത്തില്‍ താമസം തുടങ്ങിയതാണ് ഇവരുടെ പൂര്‍വികര്‍ .അന്നുതുടങ്ങി ഇവര്‍ അധികൃതര്‍ക്ക് മുന്നില്‍ വയ്ക്കുന്ന ന്യായമായൊരാവശ്യമാണ് ദ്വീപിനെ വേലിയേറ്റത്തില്‍ നിന്ന് രക്ഷിക്കാനൊരുങ്ങി ചുറ്റുമതില്‍. തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളൊന്നും നടക്കില്ലെന്ന് ബോധ്യപ്പെട്ട് പലകുറി സമരത്തിനിറങ്ങി . ഇപ്പോള്‍ അതൊരനുഷ്ഠാനമായി. വേലിയേറ്റത്തില്‍ വീടുകളില്‍ വെള്ളം നിറയുമ്പോള്‍ ഇവരുടെ അമര്‍ഷം ഇങ്ങനെ സമരമായി നുരയും. പക്ഷേ ആരുണ്ട് ഈ വിലാപം കേള്‍ക്കാന്‍
തുരുത്തിനെ കൊച്ചിയുമായി ബന്ധിപ്പിച്ച് പാലം പണിയണമെന്ന ആവശ്യത്തിനുമുണ്ട് പതിറ്റാണ്ടുകളുടെ പഴക്കം . ബണ്ടും പാലവുമാവശ്യപ്പെട്ടുള്ള മുദ്രാവാക്യങ്ങള്‍ കേട്ടു തഴമ്പിച്ചതിനാല്‍ അധികൃതര്‍ക്ക് ഇപ്പോള്‍ ഇതെത്രകേട്ടാലും നാണവുമില്ല. തുരുത്തിലെ ഏഴരയേക്കര്‍ ഒഴികെ മറ്റിടങ്ങള്‍ വന്‍കിട റിയല്‍ എസ്റ്റേറ്റ് ഗ്രൂപ്പുകള്‍ സ്വന്തമാക്കിക്കഴിഞ്ഞു.കേന്ദ്രസർക്കാർ കൊച്ചിയിൽ നടപ്പാക്കുന്ന സ്മാർട്ട്്സിറ്റി പദ്ധതിയുടെ അവകാശികളാണ് ഈ കൊച്ചു തുരുത്തിലെ പാവങ്ങളെന്നകാര്യവും അധികൃതര്‍ സൗകര്യപൂര്‍വം മറക്കുകയാണ്