കൃഷിവകുപ്പ് ശേഖരിച്ച പച്ചക്കറികളെത്തി; 10 മുതൽ 40 രൂപ വരെ കുറയ്ക്കും

veg-price
SHARE

വിലക്കയറ്റം നിയന്ത്രിക്കാനായി ഇതര സംസ്ഥാനങ്ങളില്‍ നിന്ന് കൃഷിവകുപ്പ് നേരിട്ട് ശേഖരിക്കുന്ന പച്ചക്കറികള്‍ സംസ്ഥാനത്തെ വിവിധ ജില്ലകളിലെത്തി തുടങ്ങി. വിപണി വിലയേക്കാള്‍ 10 മുതല്‍ 40 രൂപ വരെ കുറച്ച് ഹോര്‍ടികോര്‍പ്പും VFPCKയും വഴി വില്‍ക്കും. വില നിയന്ത്രണ വിധേയമാകും വരെ ലോഡുകളെത്തിക്കുമെന്നും ഹോര്‍ട്ടികോര്‍പ്പിന് സാമ്പത്തിക സഹായം നല്‍കുമെന്നും മന്ത്രി പി.പ്രസാദ് മനോരമ ന്യൂസിനോട് പറഞ്ഞു.

തക്കാളി വിലയാണ് റോക്കറ്റ് പോലെ കുതിക്കുന്നത്. അറുപതില്‍ നിന്ന് തുടങ്ങി 120വും പിന്നിട്ടിരിക്കുന്നു. അതുകൊണ്ട് തന്നെ തമിഴ്നാട്ടില്‍ നിന്ന് തിരുവനന്തപുരത്തെത്തിയ ആദ്യ ലോഡില്‍ തക്കാളിയായിരുന്നു കൂടുതല്‍. വിപണ വിലയേക്കാള്‍ 40 രൂപ കുറച്ച് 80 രൂപയ്ക്ക് വില്‍ക്കാനാണ് തീരുമാനം. സവാളയില്‍ 15 രൂപയും വെണ്ടയ്ക്കായില്‍ 27 രൂപയും ബീന്‍സില്‍ 25 രൂപയും കുറയും. മറ്റുള്ളവയിലും ഇതേ നിരക്കില്‍ കുറച്ച് വില്‍ക്കാനാണ് ഹോര്‍ടികോര്‍പ്പിന്റെയും വി.എഫ്.പി.സി.കെയുടെയും തീരുമാനം.

തമിഴ്നാട്, കര്‍ണാടക സംസ്ഥാനങ്ങളിലെ കര്‍ഷക സംഘങ്ങളില്‍ നിന്ന് കൃഷിവകുപ്പ് പച്ചക്കറികള്‍ നേരിട്ട് വാങ്ങുകയാണ്. കൃഷിവകുപ്പിന്റെ വിവിധ ഏജന്‍സികള്‍ വഴി വിറ്റഴിക്കും. തിരുവനന്തപുരത്തും കോഴിക്കോടുമാണ് ആദ്യം ലോഡുകളെത്തിയത്. വരും ദിവസങ്ങളില്‍ എല്ലാ ജില്ലയിലുമെത്തും. ഇങ്ങിനെ കൃഷിവകുപ്പിന്റെ സ്ഥാപനങ്ങളില്‍ വിലകുറച്ച് വില്‍ക്കുമ്പോള്‍ പൊതുവിപണിയിലും കുറയുമെന്നാണ് സര്‍ക്കാരിന്റെ പ്രതീക്ഷ.

സംസ്ഥാനത്തെ കര്‍ഷക സംഘങ്ങളില്‍ നിന്നും ഇടനിലക്കാരെ ഒഴിവാക്കി പച്ചക്കറി വാങ്ങാനും ശ്രമിക്കുന്നുണ്ട്. ഇതിനടക്കം ഹോര്‍ടികോര്‍പ്പിന് പ്രത്യേക സാമ്പത്തിക സഹായം ആവശ്യപ്പെട്ട് ധനവകുപ്പിനെ സമീപിക്കാനും കൃഷിവകുപ്പ് തീരുമാനിച്ചു.

MORE IN KERALA
SHOW MORE