‘എന്തിന് ഇത്ര വലിയ ശിക്ഷ; മറ്റൊരു കുഞ്ഞിനെ തരാമായിരുന്നല്ലോ’; ഉള്ളുനൊന്ത് അവർ..

anupama-child-new
SHARE

പൊക്കിൾക്കൊടിബന്ധം ആയിരുന്നില്ലെങ്കിലും അളവറ്റസ്നേഹത്തിന്റെ ഭാഗ്യവാത്സല്യത്തിന് ഇന്നലെ അറുതിയായി. ദത്തുനൽകിയ കുഞ്ഞ് അനുപമയുടേതു തന്നെയെന്നു ഡിഎൻഎ പരിശോധനാഫലം വിധിയെഴുതിയതോടെ അധ്യാപകദമ്പതികളായ ആന്ധ്രസ്വദേശികൾക്ക് അവനുമായുണ്ടായിരുന്ന മൂന്നുമാസത്തിലേറെ നീണ്ട ബന്ധം എന്നെന്നേക്കുമായി മുറിപ്പെട്ടു.

ഒരു തെറ്റും ചെയ്യാത്ത അവർക്ക് ഒരഭ്യർഥനയേ ഉള്ളൂ– ‘ഇനിയും ഇങ്ങനെ നീറാൻ ഇടവരുത്താതെ എത്രയും പെട്ടെന്നു ഞങ്ങൾക്കു മറ്റൊരു കുഞ്ഞിനെ തരൂ. ഇത്തിരി ആശ്വാസമാകട്ടെ. ഇങ്ങനെ തുടരാൻ ‍വയ്യ.’

കുഞ്ഞുമായി ബന്ധപ്പെട്ടു കേരളത്തിൽ വലിയ ബഹളം നടക്കുകയാണെന്നറിഞ്ഞ അന്നുമുതൽ അവരുടെ ഉറക്കം നഷ്ടപ്പെട്ടിരുന്നു. കുഞ്ഞിനെ പ്രസവിച്ച യുവതി അവനെ തിരികെക്കിട്ടാൻ അലയുന്നതറിഞ്ഞിട്ടും ദത്തുനൽകലുമായി മുന്നോട്ടുപോയ കേരളത്തിലെ അധികൃതരെയാണ് ഈ ദമ്പതികൾ പഴിക്കുന്നത്. ‘ഈ വേദന എങ്ങനെ സഹിക്കും; ഒരു അമ്മയുടെ വികാരങ്ങളോടാണ് അവർ ഇത്ര ക്രൂരത കാട്ടിയത്.’– സ്വകാര്യ കോളജിൽ അധ്യാപികയായ വളർത്തമ്മ വിതുമ്പുന്നു.

‘കുഞ്ഞിനെ തിരികെ കിട്ടാനുള്ള പെറ്റമ്മയുടെ ശ്രമങ്ങൾ കഴിഞ്ഞ ഏപ്രിലിൽത്തന്നെ ആരംഭിച്ചിരുന്നു എന്നാണ് ഞങ്ങൾ ഇപ്പോൾ മനസ്സിലാക്കുന്നത്. കുഞ്ഞിനുവേണ്ടി ഓഗസ്റ്റിലാണു ഞങ്ങൾ കേരളത്തിൽ പോയത്. ഞങ്ങളിൽനിന്ന് എല്ലാം മറച്ചുവച്ചു എന്നതാണ് അധികൃതർ ചെയ്ത വലിയ തെറ്റ്. ഞങ്ങൾക്ക് ഒന്നും അറിയില്ലായിരുന്നു. മറ്റൊരു കുഞ്ഞിനെ അവർക്കു തരാമായിരുന്നല്ലോ. ഒരു തെറ്റും ചെയ്യാത്ത ഞങ്ങൾക്ക് ഇത്ര വലിയ ശിക്ഷ നൽകേണ്ടിയിരുന്നോ? – ആ അമ്മ ചോദിക്കുന്നു.

‘ഞങ്ങളുമായി നല്ല അടുപ്പമായിക്കഴിഞ്ഞിരുന്നതിനാൽ ഏറ്റെടുക്കാൻ വന്ന അധികൃതരുടെ കയ്യിൽപ്പോകാൻ അവൻ സമ്മതിച്ചില്ല. ഒത്തിരി കരഞ്ഞു. പെറ്റമ്മയ്ക്കു മാത്രമേ ഒരു കുഞ്ഞിനു സ്നേഹവും കരുതലും നൽകാനാകൂ? പോറ്റമ്മയ്ക്കും അതിനു കഴിയില്ലേ?’– ശബ്ദമിടറിക്കൊണ്ടു വളർത്തമ്മ ചോദിക്കുന്നു.

‘ആ കുഞ്ഞ് മിടുക്കനാണ്. ബുദ്ധിമാനാണ്. എന്റെ ഭാര്യയുമായി ആഴത്തിൽ അടുപ്പം ഉണ്ടാക്കിക്കഴിഞ്ഞിരുന്നു. വീട്ടിൽ കൊണ്ടുവന്ന ദിവസം ഇപ്പോഴും ഓർക്കുന്നു. സദാ സമയവും അവളുടെ കയ്യിലായിരുന്നു. അടുത്തുനിന്നു മാറില്ല. അവൻ ഞങ്ങളുടെ ജീവനായിരുന്നു.– വളർത്തച്ഛനും സങ്കടം അടക്കാനാകുന്നില്ല.

കുഞ്ഞിനെ ദത്തെടുക്കാനായി തങ്ങളുടെ ഊഴം വരുന്നതും കാത്ത് 4 വർഷമാണ് ദമ്പതികൾ ക്ഷമയോടെ കാത്തിരുന്നത്. താൽപര്യമുള്ള 3 സംസ്ഥാനങ്ങളായി ആന്ധ്രപ്രദേശ്, തെലങ്കാന, കേരള എന്നിങ്ങനെയാണ് അപേക്ഷയിൽ നൽകിയിരുന്നത്. ആന്ധ്രയിലും തെലങ്കാനയിലും നീണ്ട വെയ്റ്റിങ് ലിസ്റ്റ് ആയിരുന്നതിനാൽ അവസാനം കേരളത്തെ തന്നെ ആശ്രയിച്ചു.

MORE IN KERALA
SHOW MORE