ഒഴുകിയെത്തുന്നത് 57 ലക്ഷം ലീറ്റർ വെള്ളം; 137.10 അടിയായി ജലനിരപ്പ്; ആശങ്ക വേണ്ടെന്ന് അധികൃതർ

mullaperiyar-dam-tn
SHARE

മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 137.10 അടിയായി. നീരൊഴുക്കിൽ മാറ്റമില്ല. 57 ലക്ഷം ലീറ്റർ വെള്ളം ഒഴുകിയെത്തുന്നുണ്ട്. തമിഴ്നാട് സെക്കൻഡിൽ 2200 ഘനയടി വെള്ളം ഇവിടെനിന്ന് വൈഗയിലേക്കു തുറന്നുവിട്ടിട്ടുണ്ട്. 4 പെൻസ്റ്റോക്ക് പൈപ്പുകൾ വഴി 1800 ഘനയടിയും 400 ഘനയടി ഇറച്ചിപ്പാലം വഴിയുമാണു കൊണ്ടുപോകുന്നത്. അടിയന്തിര സാഹചര്യമുണ്ടായാൽ 300 ഘനയടി വെള്ളം കൂടിയേ തമിഴ്നാടിന് കൊണ്ടുപോകാൻ കഴിയൂ. ഇതിൽ കൂടുതൽ വെള്ളം അണക്കെട്ടിൽനിന്ന് പുറത്തേക്ക് ഒഴുക്കണമെങ്കിൽ സ്പിൽവേയിലെ ഷട്ടറുകൾ തുറന്ന് പെരിയാറിലേക്ക് വെള്ളം ഒഴുക്കണം.

മഴയുടെ ശക്തി കുറഞ്ഞ സാഹചര്യത്തിൽ ജലനിരപ്പ് 136ലും താഴ്ത്തി നിർത്താൻ കഴിയുമെന്നാണ് തമിഴ്നാടിന്റെ പ്രതീക്ഷ. തുലാവർഷം ശക്തമായാൽ ഇവരുടെ കണക്കുകൂട്ടലുകൾ തെറ്റും. ജലനിരപ്പ് 136 അടിയിൽ നിന്ന് 142ലേക്ക് ഉയർത്താൻ സുപ്രീംകോടതി അനുമതി നൽകിയ ശേഷം 3 തവണ ജലനിരപ്പ് 142 അടിയിലെത്തിയിരുന്നു. 2014ൽ നവംബർ 21നും, 2015ൽ ഡിസംബർ ആറിനുമാണ് ജലനിരപ്പ് 142 അടിയിലെത്തിയതെങ്കിൽ 2018ൽ ഓഗസ്റ്റ് 15നാണ് 142 പിന്നിട്ടത്. പഴയ കണക്കുകൾ പരിശോധിച്ചാൽ ജലനിരപ്പ് അനുവദനീയ സംഭരണശേഷി പിന്നിട്ടത് അധികവും തുലാവർഷക്കാലത്താണെന്നു വ്യക്തം.

ഇടുക്കി ആർഡിഒ എം.കെ. ഷാജി മുല്ലപ്പെരിയാർ അണക്കെട്ട് സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് അദ്ദേഹം പറഞ്ഞു. പെരിയാറിന്റെ തീരപ്രദേശത്തുള്ള ജനങ്ങളുടെ ആശങ്ക അകറ്റുന്നതിനു ദുരന്തനിവാരണ സേനയുടെ നേതൃത്വത്തിൽ പെരിയാർ വില്ലേജിലെ വികാസ് നഗർ, ഇഞ്ചിക്കാട് ആറ്റോരം, മഞ്ചുമല ആറ്റോരം തുടങ്ങിയ സ്ഥലങ്ങളിൽ ബോധവൽക്കരണം നടത്തി.

MORE IN KERALA
SHOW MORE
Loading...
Loading...