തൃശൂർ പീച്ചി അണക്കെട്ടിലെ വൈദ്യുതി ഉല്‍പാദനം നിര്‍ത്തിവച്ചിട്ട് ഒരു വര്‍ഷം. സ്ലൂയിസ് വാല്‍വ് മാറ്റി സ്ഥാപിക്കാത്തതാണ് വൈദ്യുതി ഉല്‍പാദനം തടസപ്പെടാന്‍ കാരണം.
2020 സെപ്തംബറിലായിരുന്നു തൃശൂര്‍ പീച്ചി ഡാമിന്റെ സ്ലൂയിസ് വാല്‍വ് തകരാറിലായത്. വൈദ്യുതോല്‍പാദന കേന്ദ്രത്തിലേക്ക് വെള്ളം എത്തിക്കുന്നതിന് ഇതോടെ തടസമായി. വാല്‍വ് മാറ്റി സ്ഥാപിക്കാന്‍ ടെന്‍ഡര്‍ നടപടികള്‍ തുടങ്ങിയിരുന്നു. ആദ്യം ടെന്‍ഡര്‍ തുക തീരെ കുറവായതിനാല്‍ കരാറുകാര്‍ വന്നില്ല. ഇപ്പോള്‍ അനുവദിച്ച ടെന്‍ഡര്‍ തുകയാണെങ്കില്‍ കൂടുതലായി. ഇനി, സര്‍ക്കാരിന്റെ അനുമതി വേണം. 1.25 മെഗാവാട്ട് വൈദ്യുതിയാണ് പീച്ചിയിലെ ഉത്പാദന ശേഷി. പ്രതിദിനം മുപ്പതിനായിരം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാൻ കഴിയും .
വകുപ്പുതല ഏകോപനമില്ലാത്തതാണ് ടെൻഡർ നടപടികൾ വൈകാൻ കാരണമെന്ന ആക്ഷേപമുണ്ട്. എളുപ്പത്തിൽ പരിഹരിക്കാവുന്ന ചില സാങ്കേതിക പ്രശ്നങ്ങളാണെന്ന് പറയുന്നു. വൈദ്യുതി പ്രതിസന്ധി നേരിടുന്ന ഈ സമയത്ത്, പീച്ചിയിലെ വൈദ്യുതി ഉല്‍പാദനം മുടങ്ങിയത് തിരിച്ചടിയാണ്. ഡാമിലാണെങ്കില്‍ നിറയെ വെള്ളമാണ്. നാലു ഷട്ടറുകളും നാല് ഇഞ്ച് വീതം ഉയര്‍ത്തി വെള്ളം കനാലിലേക്ക് ഒഴുക്കുകയാണ്. വാല്‍വ് മാറ്റി സ്ഥാപിച്ച് വൈദ്യുതി ഉല്‍പാദനം പുനസ്ഥാപിക്കാന്‍ ഇനിയും ചുരുങ്ങിയത് ആറുമാസമെടുക്കും.