'റാങ്ക് ഹോൾഡേഴ്സ് അസോസിയേഷന്‍ ഭാരവാഹി പരിഭ്രാന്തനായി വിളിച്ചു'; വെളിപ്പെടുത്തൽ

sreeja-15
SHARE

വ്യാജ സമ്മത പത്രം തയ്യാറാക്കി ജോലി തട്ടിയെടുത്തതിൽ ചിലരുടെ ഇടപെടൽ സംശയിക്കുന്നതായി പരാതിക്കാരി പൊലീസിന് മൊഴി നൽകി. സപ്ലൈകോ അസിസ്റ്റന്റ് സെയിൽസ്മാൻ റാങ്ക് ഹോൾഡേഴ്സ് അസോസിയേഷൻ ഭാരവാഹിയുടെ ഇടപടെലുകൾ സംശയകരമാണൊണ് വെളിപ്പെടുത്തൽ. ശ്രീജയുടെ മൊഴി ഡിവൈഎസ്പി രേഖപ്പെടുത്തി.

‘അസോസിയേഷൻ വാട്സാപ് കൂട്ടായ്മ രൂപീകരിച്ചിരുന്നു. എന്റെ പേരും റാങ്ക് വിവരങ്ങളും കൃത്യമായി ഗ്രൂപ്പിൽ പങ്കുവച്ചു. നിയമനത്തിന്റെ പുരോഗതിയെപ്പറ്റി ഭാരവാഹികളിൽ ഒരാളോട് പലവട്ടം അന്വേഷിച്ചിരുന്നു. ഒടുവിൽ ജോലി നഷ്ടപ്പെട്ടതിനെപ്പറ്റി പരാതി നൽകാൻ മുതിർന്നപ്പോൾ ഈ ഭാരവാഹി പരിഭ്രാന്തനായി പലവട്ടം വിളിച്ചു’ എന്നാണ് മൊഴി. തട്ടിപ്പിന് ശ്രീജ ഇരയായെന്ന് വ്യക്തമായതോടെ നിയമന ശുപാർശ നൽകാൻ പിഎസ്​സി തീരുമാനിച്ചു.

ശ്രീജയുടെ പേരിൽ വ്യാജ സമ്മതപത്രം സമർപ്പിച്ച കൊല്ലം മൈനാഗപ്പള്ളി സ്വദേശി എസ്.ശ്രീജ, ശ്രീജയിൽനിന്ന് സമ്മതപത്രം വാങ്ങിയ സനിൽ കെ.പിള്ള, വാട്സാപ് ഗ്രൂപ്പിന്റെ അഡ്മിനായ ടോണിമോൻ ജോസഫ് എന്നിവരോട് ഇന്നു ഹാജരാകാൻ പൊലീസ് നിർദേശം നൽകി. സംഭവത്തിനു പിന്നിൽ ജോലി തട്ടിപ്പു നടത്തുന്ന റാക്കറ്റുകളുടെ പങ്കു സംശയിക്കുന്നതായി പൊലീസ് പറയുന്നു. ശ്രീജയുടെ പേരിൽ ലഭിച്ച സമ്മതപത്രം, റാങ്ക് പട്ടികയുടെ വിവരങ്ങൾ എന്നിവ ഹാജരാക്കാൻ കോട്ടയം ജില്ലാ പിഎസ്‌സി ഓഫിസിനും പൊലീസ് കത്തു നൽകി.

അതേസമയം തന്നെ തെറ്റിദ്ധരിപ്പിച്ചാണ് സമ്മതപത്രം വാങ്ങിയതെന്നു മൈനാഗപ്പള്ളി സ്വദേശി എസ്.ശ്രീജ പറഞ്ഞു. റാങ്ക് ലിസ്റ്റിൽ പേരുണ്ടെന്ന് എന്നെ തെറ്റിദ്ധരിപ്പിച്ച്, ജോലി വേണ്ടെന്നു എഴുതി വാങ്ങിച്ചതാണ്. വീടുമാറിയതിനാൽ ഹാൾ ടിക്കറ്റും മറ്റും നഷ്ടപ്പെട്ടിരുന്നു. പിഎസ്‍സി വെരിഫിക്കേഷൻ നടപടി ലാഘവത്തോടെ കണ്ടതാണ് പ്രശ്നം. ഞാൻ വ്യാജരേഖ നൽകിയിട്ടില്ല. പിഎസ്‍സിക്ക് മാപ്പപേക്ഷ നൽകിയിട്ടുണ്ടെന്നും ശ്രീജ പറഞ്ഞു. 

MORE IN KERALA
SHOW MORE
Loading...
Loading...