അകാലത്തിൽ വിധി കവർന്ന സൂരജിനും മിഥുനയ്ക്കും കണ്ണീരോടെ വിട നൽകി നാട്. വർഷങ്ങൾ നീണ്ട പ്രണയത്തിനൊടുവിലാണ് സൂരജും മിഥുനയും വിവാഹിതരായത്. സെപ്റ്റംബർ അഞ്ചിന് സൂരജ് വാഹനാപകടത്തിൽ മരിച്ചു. പിന്നാലെ ഞായറാഴ്ചയോടെ മിഥുനയെ വീടിന് സമീപത്തെ പാറക്കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
ഇന്നലെ വൈകിട്ട് സൂരജിന് അന്ത്യവിശ്രമമൊരുക്കിയതിന് അടുത്ത് മിഥുനയെയും സംസ്കരിച്ചു. മരണാനന്തര പരിശോധനയിൽ മിഥുനയ്ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് അടുത്ത് നിന്ന് അന്ത്യാഞ്ജലി അർപ്പിക്കാൻ പോലും ബന്ധുക്കൾക്ക് ആയില്ല.
തിരുവല്ലത്തെ സ്വകാര്യ ആശുപത്രിയിൽ മിഥുനയെ നഴ്സിങ് പരിശീലനത്തിന് എത്തിച്ച് മടങ്ങവേയാണ് മുട്ടത്തറ കല്ലുംമൂട്ടിൽ വച്ച് അമിത വേഗതയിൽ എത്തിയ കാർ സൂരജ് സഞ്ചരിച്ചിരുന്ന ബൈക്കിനെ ഇടിച്ചു തെറിപ്പിച്ചത്. സംഭവസ്ഥലത്തു വച്ചുതന്നെ സൂരജ് മരിച്ചു.ഭർത്താവിന്റെ വേർപാടിൽ മനംനൊന്ത് കഴിഞ്ഞിരുന്ന മിഥുനയ്ക്ക് വീട്ടുകാർ വളരെയേറെ കരുതൽ നൽകിയിരുന്നു. പക്ഷേ മനോവിഷമത്തിൽ മിഥുന ജീവനൊടുക്കുകയായിരുന്നു.