ആയൂരിൽ ലോറി ഡ്രൈവർ കുത്തേറ്റ് മരിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കേസിൽ പത്തൊൻപതുവയസുകാരനെ പൊലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. സംഭവ ദിവസം രണ്ട് ബൈക്കുകളിലായെത്തിയ സംഘം ആയൂർ വഴി കടന്നുപോകുമ്പോഴാണ് അജയൻപിള്ള മൊബൈൽ ഫോണിൽ സംസാരിക്കുന്നത് കണ്ടത്. ലോറി കിടന്നതിന് അടുത്തുള്ള വീടിനു സമീപം ബൈക്കുകൾ നിർത്തി മോഷണത്തിനു ശ്രമിച്ചെങ്കിലും സമീപത്തെ മറ്റൊരു വീട്ടുകാർ ഉണർന്നതോടെ സംഘം പെരിങ്ങള്ളൂർ ഭാഗത്തേക്കു പോയി. ഇതിനു ശേഷം വീണ്ടും ലോറി കിടക്കുന്നതിന് സമീപത്തേക്ക് സംഘം തിരിച്ചെത്തി. സമീപത്തെ കടത്തിണ്ണയിൽ ഒരാൾ കിടന്നുറങ്ങുന്നത് കണ്ട അക്രമികൾ ഇയാളെ ഓടിച്ചു. തുടർന്ന് ഡ്രൈവറെ ആക്രമിക്കുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.
അജയൻപിള്ള ലോറിയുടെ കാബിനുള്ളിൽ ഉറക്കത്തിലായിരുന്നു. വശങ്ങളിലെ ഡോറുകൾ തുറന്നു രണ്ടു പേർ വീതം ഇരുവശങ്ങളിലൂടെ ലോറിക്കുളളിൽ കയറി. ശബ്ദം കേട്ട് അജയൻപിള്ള ഉണരുകയും ഇവരുമായി പിടിവലി ഉണ്ടാവുകയും ചെയ്തു. ഇതിനിടെയാണ് പ്രധാന പ്രതി അജയൻപിള്ളയുടെ തുടയിൽ കുത്തിയത്.
രക്ഷപ്പെടുന്നതിനായി നിലവിളിച്ചു കൊണ്ടു പുറത്തേക്കു ചാടിയ അജയൻപിള്ള താഴെ നിന്നിരുന്ന സുധിന്റെ പുറത്തേക്കു വീണു. നിലവിളികേട്ട സമീപത്തെ വീട്ടുകാർ ഉണർന്ന് ലൈറ്റ് തെളിച്ചതോടെയാണ് ഇവർ ബൈക്കുകളിൽ കടന്നുകളഞ്ഞത്. കാബിനുള്ളിൽ സൂക്ഷിച്ചിരുന്ന ഷർട്ട് അക്രമി സംഘം എടുത്തു പരിശോധിച്ച ശേഷം ലോറിക്കു സമീപം ഉപേക്ഷിച്ചു. ചോരക്കറ പുരണ്ട സുധിന്റെ ഷർട്ട് കണ്ടെത്തിയതായും അറിയുന്നു. അജയൻ പിള്ളയുടെ ഷർട്ടിന്റെ പോക്കറ്റിൽ ഉണ്ടായിരുന്ന തുക മാത്രമാണ് നഷ്ടമായതെന്നും പൊലീസ് കരുതുന്നു.