പ്രധാനമന്ത്രിയുടെ അഭിനന്ദനം നേടിയ കുമരകം സ്വദേശി എൻ.എസ്. രാജപ്പന് ലഭിച്ച സഹായധനം ബന്ധുക്കൾ തട്ടിയെടുത്തതായി പരാതി. സഹോദരിയും കുടുംബവും അഞ്ച് ലക്ഷം രൂപ തന്‍റെ അനുമതിയില്ലാതെ ബാങ്കിൽ നിന്ന് പിൻവലിച്ചുവെന്ന് രാജപ്പൻ ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകി. പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. രാജപ്പൻ്റെ നിർദേശപ്രകാരമെടുത്ത പണം രാജജപ്പന് കൈമാറിയെന്ന് സഹോദരി വിലാസിനി പ്രതികരിച്ചു.
പ്രധാനമന്ത്രി മൻ കി ബാത്തിൽ പരാമർശിച്ചതോടെയാണ് രാജപ്പനെ രാജ്യം അറിഞ്ഞത്. തുടർന്ന് നിരവധിപേർ രാജപ്പന് സഹായവുമായെത്തി. കാൽകോടി രൂപയാണ് ഇതുവരെ ലഭിച്ചത്. ഇതിൽ നിന്ന് അഞ്ച് ലക്ഷത്തി എണ്ണായിരം രൂപ തട്ടിയെടുത്തുവെന്നാണ് പരാതി. സഹോദരിയുടെ കൂടി പേരിലുള്ള ജോയിൻ്റ് അക്കൗണ്ടിൽ നിന്ന് തൻ്റെ അനുമതിയില്ലാതെയാണ് പണം പിൻവലിച്ചതെന്ന് രാജപ്പൻ
രാജപ്പൻ്റെ ആരോപണങ്ങൾ സഹോദരിയും കുടുംബവും നിഷേധിച്ചു. പണം തട്ടിയെടുക്കാനുള്ള മറ്റു ബന്ധുക്കളുടെ നീക്കവും രാഷ്ട്രീയ ഇടപെടലുമാണ് പരാതിക്ക് പിന്നിലെന്നും ആരോപണം. കുമരകം സിഐക്കാണ് അന്വേഷണ ചുമതല. സഹോദരി വിലാസിനി, ഭർത്താവ് കുട്ടപ്പൻ, മകൻ ജയലാൽ എന്നിവർക്കെതിരെ വഞ്ചനാകുറ്റം ഉൾപ്പെടെയുള്ള വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്.