ഇടുക്കിയില്‍ കോവിഡ് വ്യാപനം രൂക്ഷമായതോടെ ആശുപത്രികളിലെ കിടക്കകള്‍ രോഗികളെ കൊണ്ട് നിറയുന്നു. ആകെയുള്ള നൂറ്റി ഇരുപത്തിയൊന്ന് ഐസിയു കിടക്കകളില്‍ രണ്ടെണ്ണം മാത്രമാണ് അവശേഷിക്കുന്നത്. കോവിഡ് രണ്ടാം തരംഗത്തിൽ മരണ നിരക്കും ഉയരുന്നുണ്ട്. വിഡിയോ സ്റ്റോറി കാണാം.
മഹാമാരി അതിവേഗം പടരുമ്പോൾ ജില്ലയിൽ ചികിത്സാ സൗകര്യങ്ങളുടെ അപര്യാപ്തത സ്ഥിതി ഗുരുതരമാക്കുന്നുണ്ട്. ജില്ലയില്‍ ആകെയുള്ള നൂറ്റി ഇരുപത്തിയൊന്ന് ഐസിയു കിടക്കകളില്‍ തൊടുപുഴ സ്വകാര്യ ആശുപത്രിയിലെ രണ്ടെണ്ണം മാത്രമാണ് ബാക്കിയുള്ളത്. ഇടുക്കി മെഡിക്കൽ കോളജിലെ കിടക്കകള്‍ രോഗികളെ കൊണ്ട് നിറയുകയാണ്. മെഡിക്കൽ കോളജിലെ അക്കാദമിക് ബ്ലോക്കിൽ കിടക്കകള്‍ നിരീക്ഷണത്തിൽ കഴിയേണ്ട രോഗികൾക്കായാണ് മാറ്റി വച്ചിരുന്നത്. രോഗ വ്യാപനം അതിരൂക്ഷമായതോടെ 70 കിടക്കകൾ ഒരുക്കിയ ഇവിടെയും ഗുരുതരാവസ്ഥയിലുള്ള രോഗികളെ പ്രവേശിപ്പിച്ചു തുടങ്ങി. ഇനി പുതിയ രോഗികളെ പ്രവേശിപ്പിക്കണമെങ്കിൽ മെഡിക്കൽ കോളജിൽ കൂടുതൽ കിടക്കകൾ ഒരുക്കേണ്ടി വരും. സര്‍ക്കാര്‍ സ്വകാര്യ ആശുപത്രികളിലുള്‍പ്പെടെ ജില്ലയില്‍ ആകെയുള്ള 1174 കിടക്കകളില്‍ നാണ്ണൂറ്റി പതിമൂന്നെണ്ണം മാത്രമാണ് ബാക്കിയുള്ളത്. മുപ്പത്തിയാറ് വെന്റിലേറ്റര്‍ കിടക്കളില്‍ പതിനൊന്നെണ്ണവും. രോഗികളുടെ എണ്ണം ദിനംപ്രതി ഉയരുന്നതാണ് പ്രതിരോധത്തിലെ വെല്ലുവിളി.
കഴിഞ്ഞ രണ്ട് ദിവസത്തിനുള്ളിൽ ഇടുക്കി മെഡിക്കൽ കോളജിൽ മാത്രം രോഗം ബാധിച്ച് ഒൻപത് പേരാണ് മരിച്ചത്. ഗുരുതരാവസ്ഥയിലുള്ള ഒട്ടേറെ പേർ ചികിത്സയിലുമുണ്ട്. കേരള തമിഴ്നാട് അതിർത്തി പഞ്ചായത്തുകളായ നെടുങ്കണ്ടം, പാമ്പാടുംപാറ, കരുണാപുരം, ഉടുമ്പൻചോല പഞ്ചായത്തുകളിലാണ് കോവിഡ് വ്യാപനം അതിരൂക്ഷമായിട്ടുണ്ട്. പാമ്പാടുംപാറയിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 45 ശതമാനത്തിലെത്തി.