കോഴിക്കോട് കൊടിയത്തൂരില്‍ വോട്ടുചെയ്യാന്‍ പോയ അച്ഛനെയും മകനെയും കാട്ടുപന്നി ആക്രമിച്ചു. നേമത്ത് പോളിങ് ഏജന്‍റ് കുഴഞ്ഞുവീണു. കാസര്‍കോട് തൃക്കരിപ്പൂരില്‍ എല്‍ഡിഎഫുകാര്‍ മര്‍ദിച്ചെന്ന പരാതിയുമായി യുഡിഎഫ് ബൂത്ത് ഏജന്‍റ് രംഗത്തെത്തി. പോളിങ് ബൂത്ത് സന്ദര്‍ശിക്കാനെത്തിയ ബാലുശേരിയിലെ യുഡിഎഫ് സ്ഥാനാര്‍ഥി ധര്‍മജന്‍ ബോള്‍ഗാട്ടിയെ എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ തടഞ്ഞു
കോഴിക്കോട് കൊടിയത്തൂര്‍ തോട്ടുമുക്കം സ്വദേശി മാണി മകന്‍ ഷിനോജ് എന്നിവര്‍ക്കാണ് കാട്ടുപന്നുയുടെ ആക്രമണത്തില്‍ പരുക്കേറ്റത്. ഇവരെ ആരീക്കോട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നേമം കാലടി ഗവ സ്കൂളിലെ പോളിങ് ഏജന്റ് കുഴഞ്ഞുവീണതിനെ തുടര്‍ന്ന് മോക് പോളിങ് തടസ്സപ്പെട്ടു. പകരക്കാരനെത്തിയ ശേഷം മോക് പോളിങ് തുടര്‍ന്നു.
കാസര്‍കോട് തൃക്കരിപ്പൂർ മണ്ഡലത്തിലെ ഇരുപത്തിയേഴാം നമ്പർ ബൂത്തിലെ യു.ഡി.എഫ്. ബൂത്ത് ഏജന്റിനാണ് മര്‍ദനമേറ്റത്. എല്‍ഡിഎഫുകാര്‍ മര്‍ദിച്ചെന്നാണ് കേരള കോൺഗ്രസ് ജില്ലാ സെക്രട്ടറി ജയിംസ് മാരൂരിന്‍റെ പരാതി. ബൂത്തിലെ വോട്ടെടുപ്പ് നിർത്തിവയ്ക്കണമെന്ന് യു.ഡി.എഫ്. ആവശ്യപ്പെട്ടു.
ബാലുശേരി കരുമല യുപി സ്കൂളിലെത്തിയ യുഡിഎഫ് സ്ഥാനാര്‍ഥി ധര്‍മജന്‍ ബോള്‍ഗാട്ടിയെ ആണ് എല്‍ഡിഎഫുകാര്‍ തടഞ്ഞത്. പോളിങ് ബൂത്തില്‍ കയറാന്‍ സ്ഥാനാര്‍ഥിക്ക് അവകാശമില്ലെന്ന വാദം തര്‍ക്കത്തിനിടയാക്കി