അമിത് ഷായുടെ തൃപ്പൂണിത്തുറയിലെ റോഡ് ഷോ യുഡിഎഫ് സ്ഥാനാർഥി കെ. ബാബുവിന് വേണ്ടിയാണോ എന്ന് ചോദിച്ച് ഡിവൈഎഫ്ഐ നേതാവ് എ.എ റഹീം. ഫെയ്സ്ബുക്കിലൂടെയാണ് റഹീമിന്റെ പരിഹാസക്കുറിപ്പ്. കോ ലീ ബി സഖ്യം എന്ന് വീണ്ടും ആവർത്തിച്ചാണ് കുറിപ്പ് അവസാനിക്കുന്നത്. ‘അമിത് ഷാ കേരളത്തിൽ.. തൃപ്പൂണിത്തുറയിൽ റോഡ് ഷോ.. കെ ബാബുവിന് വേണ്ടിയോ, കെ എസ് രാധാകൃഷ്ണന് വേണ്ടിയോ? ആർക്ക് വേണ്ടിയാകും തൃപ്പൂണിത്തുറയിലെ ഷോ?കോ ലീ ബി സഖ്യം അറബിക്കടലിൽ..’ അദ്ദേഹം കുറിച്ചു.
സർക്കാരിനെ രൂക്ഷമായി വിമർശിച്ചാണ് അമിത് ഷാ റാലികൾ സജീവമാക്കുന്നത്. മുഖ്യമന്ത്രിയോട് അദ്ദേഹം കുറച്ച് ചോദ്യങ്ങളും ഉന്നയിച്ചു. സ്വര്‍ണ കള്ളക്കടത്തിലെ മുഖ്യപ്രതി താങ്കളുടെ ഓഫിസിലല്ലേ പ്രവര്‍ത്തിച്ചിരുന്നത് ? മൂന്നരലക്ഷം രൂപ ശമ്പളം നല്‍കിയില്ലേ? പ്രധാനപ്രതി സര്‍ക്കാര്‍ ചെലവില്‍ യാത്ര നടത്തിയോ? പ്രിന്‍. സെക്രട്ടറി പ്രതികള്‍ക്കായി ഫോണ്‍ ചെയ്തോ? കസ്റ്റംസിനു മേല്‍ സമ്മര്‍ദം ചെലുത്തിയോ?’ അദ്ദേഹം ചോദിച്ചു.
ശബരിമല വിഷയത്തില്‍ സിപിഎം ഗുരുതര തെറ്റ് ചെയ്തുവെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ മനോരമ ന്യൂസിനോട് പറഞ്ഞു. അതിക്രൂരമായാണ് സര്‍ക്കാര്‍ വിശ്വാസികളെ നേരിട്ടത്. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് ഒരു മരണമെന്ന ആരോപണത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ മുഖ്യമന്ത്രിയുടെ സെക്രട്ടറിക്ക് കടത്തുമായി ബന്ധമുണ്ടോയെന്ന് മുഖ്യമന്ത്രി പറയട്ടെ എന്നായിരുന്നു അമിത്ഷായുടെ മറുപടി. തൃപ്പൂണിത്തുറയില്‍ റോഡ് ഷോയ്ക്കിടെയാണ് അമിത്ഷാ മനോരമ ന്യൂസിനോട് സംസാരിച്ചത്
തൃപ്പൂണിത്തുറയുടെ രാജവീഥിയെ ഇളക്കി മറിച്ചായിരുന്നു അമിത് ഷായുടെ റോഡ് ഷോ. കിഴക്കേ കോട്ട മുതൽ പൂർണത്രയീശ ക്ഷേത്ര ജംഗ്ഷൻ വരെയായിരുന്നു ആയിരക്കണക്കിന് ബി.ജെ.പി പ്രവർത്തകരുടെ സാനിധ്യത്തിൽ റോഡ് ഷോ. തൃപ്പൂണിതുറയിലെ എൻ.ഡി.എ സ്ഥാനാർഥി കെ.എസ്.രാധാകൃഷ്ണനും റോഡ് ഷോയിൽ അമിത് ഷായ്ക്കൊപ്പം ചേർന്നു.വോട്ടെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെയാണ് പ്രചാരണം കൊഴുപ്പിക്കാൻ അമിത് ഷാ കേരളത്തിൽ എത്തിയത്.