ഇഎംസിസി വിവാദവുമായി ബന്ധപ്പെട്ട് മന്ത്രി ജെ.മേഴ്സിക്കുട്ടിയമ്മയുടെ കോലം കടലും കായലും സംഗമിക്കുന്ന അഴിക്കോട് അഴിമുഖത്ത് മുക്കി യൂത്ത് കോൺഗ്രസ് പ്രതിഷേധം. ബോട്ടിൽ അഴിമുഖത്തേക്ക് സഞ്ചരിച്ച ശേഷം ബോട്ടിൽ നിന്ന് പ്രവർത്തകർ കോലവുമായി കടലിലേക്ക് ചാടി. എന്നിട്ട് മന്ത്രിയുടെ കോലം കടലിൽ മുക്കി പ്രതിഷേധിച്ചു. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ശോഭ സുബിനും നിയോജക മണ്ഡലം പ്രസിഡണ്ട് മനാഫ് അഴിക്കോടുമാണ് കോലവുമായി ചാടിയത്. വിഡിയോ കാണാം.
അതേസമയം ഇഎംസിസി കമ്പനി ഇന്‍ലാന്‍ഡ് നാവിഗേഷന്‍ കോര്‍പ്പറേഷനുമായി ഉണ്ടാക്കിയ ധാരണപത്രം റദ്ദാക്കി. നടപടി മുഖ്യമന്ത്രിയുടെ നിര്‍ദേശം അനുസരിച്ചാണ്. ധാരണാപത്രത്തിലേക്ക് നയിച്ച കാര്യങ്ങള്‍ വിശദമായി അന്വേഷിക്കും. പ്രതിപക്ഷനേതാവ് ഉന്നയിച്ച ആരോപണങ്ങളും പരിശോധിക്കും. 400 ട്രോളറുകള്‍ നിര്‍മിക്കാനും അനുബന്ധ പ്രവര്‍ത്തികള്‍ക്കുമായിരുന്നു ധാരണാപത്രം. ധാരണാപത്രം റദ്ദാക്കുകയും കമ്പനിയെ തള്ളിപ്പറയുകയും ചെയ്ത സര്‍ക്കാര്‍ നിലപാടിനെതിരെ പൊട്ടിത്തെറിച്ച് ഇഎംസിസി കമ്പനി രംഗത്തെത്തുകയും ചെയ്തു. ഫിഷറീസ് മന്ത്രി തുടര്‍ച്ചായായി കള്ളം പറയുകയാണെന്ന് ഇ.എം.സി.സി പ്രസിഡന്റ് ഷിജു എം. വര്‍ഗീസ് മനോരമ ന്യൂസിനോട് പറഞ്ഞു. നയത്തിന് നിരക്കുന്നില്ലെങ്കില്‍ ആദ്യമേ പറയേണ്ടിയിരുന്നു. രണ്ട് മന്ത്രിമാരെയും മുഖ്യമന്ത്രിയെ വരെയും നേരില്‍കണ്ട് പദ്ധതി വിശദീകരിച്ചതാണ്. ഇവരെയെല്ലാം വിശ്വസിച്ചാണ് വന്‍തുക മുടക്കിയതെന്നും നഷ്ടം ആരു നികത്തുമെന്നും കമ്പനി ചോദിക്കുന്നു.