ആലപ്പുഴ മാന്നാറില്‍ യുവതിയെ വീട് ആക്രമിച്ച് തട്ടിക്കൊണ്ടുപോയി. കൊരട്ടിക്കാട് സ്വദേശി ബിന്ദുവിനെ(32) പുലര്‍ച്ചെ രണ്ടു മണിക്കാണ് തട്ടിക്കൊണ്ടുപോയത്. നാലു ദിവസം മുന്‍പാണ് ബിന്ദു വിദേശത്തുനിന്ന് എത്തിയത്. ബിന്ദുവിനെ തട്ടിക്കൊണ്ടുപോയത് സ്വര്‍ണക്കടത്ത് സംഘമെന്നാണ് സംശയം.
വീട്ടിലെത്തിയതു മുതൽ യുവതി സംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നുവെന്നും ചിലർ വീട്ടിൽ എത്തിയിരുന്നുവെന്നും ബന്ധുക്കൾ മൊഴി നൽകി. ബിന്ദു സ്വർണം എന്തെങ്കിലും കൊണ്ടു വന്നിട്ടുണ്ടോയെന്നു ചോദിച്ചു. ഇല്ലെന്നു ബിന്ദു പറഞ്ഞു. ഇതോടെ ആളു മാറിയതാണെന്നു പറഞ്ഞ് അവർ മടങ്ങി.നിരീക്ഷിച്ചവരുടെ ചിത്രങ്ങളും ബിന്ദുവിന്‍റെ ഫോണും പൊലീസിന് കൈമാറി. ആക്രമണത്തിൽ വീട്ടുകാർക്കും പരുക്കേറ്റു.
വീട്ടിലെത്തിയവര്‍ സ്വര്‍ണം അന്വേഷിച്ചെന്ന് ബിന്ദുവിന്‍റെ ഭര്‍ത്താവ് ബിനോയ് മനോരമ ന്യൂസിനോട്. സ്വര്‍ണം ആരും തന്നുവിട്ടിട്ടില്ലെന്ന് ബിന്ദു അറിയിച്ചെങ്കിലും ഭീഷണി തുടര്‍ന്നു. ഏഴുവര്‍ഷമായി ബിന്ദുവും താനും ഗള്‍ഫിലായിരുന്നു. എന്നാൽ ഇത്തരം സംഭവം ആദ്യമെന്ന് ബിനോയ് പറഞ്ഞു. ഇന്ന് പുലർച്ചെയാണ് ബിന്ദുവിനെ വീടാക്രമിച്ച് തട്ടിക്കൊണ്ടുപോകുന്നത്. നാലു ദിവസം മുന്‍പാണ് ബിന്ദു വിദേശത്തുനിന്ന് എത്തിയത്.
സംഘം വാഹനം ഗേറ്റിനു പുറത്തു നിർത്തി നടന്നാണ് വീട്ടിലെത്തിയത്. പതിനഞ്ചോളം പേരുണ്ടായിരുന്നു. പൊന്നാനിക്കാരനായ രാേജഷ് എന്നയാളെ മാത്രം തിരിച്ചറിഞ്ഞു. ഇയാൾ നേരത്തെ ബിന്ദുവിനെ അന്വേഷിച്ച് വീട്ടിൽ വന്നിരുന്നു. സംഘം വാതിലിലിൽ മുട്ടിയെങ്കിലും തങ്ങൾ തുറന്നില്ല. ഇതോടെ അവർ പിൻവാതിൽ ചവിട്ടിത്തുറന്നു. ബിന്ദുവിന്റെ കൈകാലുകൾ കെട്ടി, വായിൽ തുണി തിരുകിയാണ് കൊണ്ടുപോയത്. തടഞ്ഞപ്പോൾ കത്തി കാണിച്ച് ഭീഷണിപ്പെടുത്തിയെന്നും ഭർത്താവ് മനോരമ ന്യൂസിനോടു പറഞ്ഞു.
പൊലീസ് അന്വേഷണം ആരംഭിച്ചു. മലപ്പുറത്തു നിന്നുള്ള ഒരു സംഘമാണ് കൃത്യത്തിനു പിന്നിലെന്നു സൂചനയുണ്ട്. എല്ലാ ജില്ലകളിലേക്കു പൊലീസ് അന്വേഷണം വ്യാപിപ്പിച്ചു.