‘വിമാനത്താവളത്തിന്റെ വില എത്രയാ?, അതു നൽകാൻ കഴിയുന്ന ഒരു സർക്കാർ ഇവിടെയുണ്ട്...’ സമൂഹമാധ്യമങ്ങളിൽ വൈറലായ ജെയ്ക്കിന്റെ പ്രസംഗം വീണ്ടും കുത്തിപ്പൊക്കി കോൺഗ്രസ് നേതാവ് ടി.സിദ്ദിഖ്. തിരുവനന്തപുരം വിമാനത്താവളം അദാനിക്ക് കൈമാറ്റുന്ന കരാരറിൽ എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ ഒപ്പു വച്ച വാർത്തയ്ക്ക് പിന്നാലെയാണ് പരിഹാസം. ‘തിരുവനന്തപുരം വിമാനത്താവള നടത്തിപ്പ് അദാനിക്ക്. എയർപോർട്ട് അതോറിട്ടിയും അദാനിയും ഇത് സംബന്ധിച്ചുള്ള കരാറില്‍ ഒപ്പിട്ടു. 50 വർഷത്തേക്കാണ് കരാർ. വിമാനത്താവളം ജൂലൈയിൽ ഏറ്റെടുക്കും. കരാര്‍ ഒപ്പിട്ടത് വ്യക്തമാക്കി എയര്‍പോര്‍ട്ട് അതോറിട്ടി ഓഫ് ഇന്ത്യ ട്വീറ്റ് ചെയ്തു. ‘അങ്ങനെ വരാൻ വഴിയില്ലല്ലോ, പിണറായി വെള പറഞ്ഞ് വച്ചതാണല്ലോ.’ സിദ്ദീഖ് കുറിച്ചു.
വിമാനത്താവളം വിൽക്കുന്നെങ്കിൽ പറഞ്ഞോ, എത്രയാ വിമാനത്താവളത്തിന്റെ വില? ഞങ്ങൾ വാങ്ങിക്കോളാം എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ചോദിച്ചു എന്നാണ് ജെയ്ക് ഒരു പൊതുവേദിയിൽ പ്രസംഗിക്കുന്നത്.ഈ വിഡിയോ മുൻപ് തന്നെ സമൂഹമാധ്യമങ്ങളിലും ട്രോൾ പേജുകളിലും വൈറലായിരുന്നു.
അതേസമയം വിമാനത്താവളം അദാനിക്ക് കൈമാറുന്നതിന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം സുരക്ഷഅനുമതി നല്‍കിയതിന് പിന്നാലെയാണ് കൈമാറ്റനടപടികള്‍ വേഗത്തിലാവുന്നത്. എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ എക്സ്യിക്യൂട്ടീവ് ഡയറക്ടര്‍ എന്‍ വി സുബ്ബറയ്ഡുവും അദാനി എയര്‍പോര്‍ട്ട് സിഇഒ ബഹ്നാദ് സന്തിയും തമ്മിലാണ് കൈമാറ്റകരാര്‍ ഒപ്പിട്ടത്.
വളരെ വേഗം വിമാനത്താളം ഏറ്റെടുത്താനാകുമെന്ന് അദാനി ഗ്രൂപ്പ പ്രതീക്ഷപ്രകടിപ്പിച്ചു. മികച്ച യാത്രഅനുഭവം യാത്രക്കാര്‍ക്ക് സമ്മാനിക്കുമെന്ന് അദാനിഗ്രൂപ്പ് വ്യക്തമാക്കി. സുപ്രീംകോടതിയിലുള്ള കേസിന്റെ വിധിക്ക് അനുസരിച്ച് കൈമാറ്റക്കരാറില്‍ ഭേദഗതിവരുത്തുമെന്ന് നേരത്തെ ധാരണപത്രത്തില്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ വിമാനത്താവള കൈമാറ്റം സാധൂകരിച്ച വിധി സുപ്രീംകോടതിയും അംഗീകരിക്കുമെന്നാണ് എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ കരുതുന്നത്. പരമോന്നത കോടതിയും വിമാനത്താവള കൈമാറ്റത്തെ അംഗീകരിച്ചാല്‍ സംസ്ഥാന സര്‍ക്കാരിന് പിന്നീട് എതിര്‍പ്പ് തുടരാനാവില്ല.