കാര്‍ഷിക കേരളത്തിന് മാതൃകയാണ് ആലപ്പുഴയിലെ കഞ്ഞിക്കുഴി. വേറിട്ട കൃഷിരീതിയിലൂടെ ഉള്ളി കൂടി വിളയിച്ചിരിക്കുകയാണ് ഈ ഗ്രാമം. യുവകർഷകനായ സുജിത്താണ് കരപ്പുറത്തെ ചൊരിമണലിൽ ഉളളിക്കൃഷിയില്‍ വിജയംനേടിയത്.
അടിവളവും നനവും കൃത്യമാണെങ്കില്‍ വേണ മെങ്കില്‍ ഉള്ളി എവിടെയും വിളയും. ചേർത്തല മതിലകം പ്രത്യാശ കാൻസർ സെന്ററിനോട് ചേർന്നുള്ള 50 സെൻ്റ് സ്ഥലത്താണ് ഈ കൃഷി. വേറിട്ട കൃഷിരീതിയിലൂടെ നേരത്തെതന്നെ ശ്രദ്ധേയനായ കർഷകനാണ് സുജിത്. ഈ കൃഷിയും ഒരു പരീക്ഷണമായിരുന്നു..പക്ഷേ നട്ട് അറുപതു ദിവസംകൊണ്ട് 160 കിലോഗ്രാം ഉള്ളിലഭിച്ചു.
കടയില്‍നിന്ന് വാങ്ങിയ ഉള്ളിയാണ് വിത്തായി ഉപയോഗിച്ചത്. വിളവെടുത്തപ്പോള്‍ ഉള്ളിയിലയ്ക്കും നല്ല മാര്‍ക്കറ്റുണ്ട്. കൃഷിവ്യാപിപ്പിച്ചാല്‍ ഇതരസംസ്ഥാനങ്ങളില്‍നിന്ന് തീവിലയ്ക്ക് എത്തുന്ന ചെറിയുള്ളിയെ കാല്‍ച്ചുവട്ടിലാക്കാമെന്ന് കര്‍ഷകന്‍ പറയുന്നു. ഇതിനായി കൃഷി രണ്ടര ഏക്കറിലേക്ക് വ്യാപിപ്പിക്കാനുള്ള ഒരുക്കത്തിലാണ് ഈ യുവകര്‍ഷകന്‍