രാമച്ചത്തിന് വില ഇടിഞ്ഞതോടെ പ്രതിസന്ധിയിലായി മലപ്പുറത്തെ കർഷകർ. നൂറ്റമ്പത് രൂപ വരെയുണ്ടായിരുന്ന രാമച്ചത്തിന്റെ വില മൂന്നിലൊന്നായി കുറഞ്ഞതോടെ കനത്ത നഷ്ടമാണ് കര്‍ഷകര്‍ക്ക് നേരിടേണ്ടിവരുന്നത്. അയൽ സംസ്ഥാനങ്ങളിൽ നിന്നും രാമച്ചം വ്യാപകമായി സംസ്ഥാനത്തേക്ക് എത്തിയതോടെയാണ് നാടന്‍ രാമച്ചത്തിന് വില ഇടിയാന്‍ കാരണം.
പാലപ്പെട്ടിയിലെ കൃഷിയിടങ്ങളില്‍ ഔഷധസുഗന്ധം പരത്തി വിളവെടുപ്പിന് പാകമായി നില്‍കുകയാണ് രാമച്ചം. എന്നാല്‍ രാമച്ചത്തിന്റെ സൗരഭ്യം ഈ കര്‍ഷകരുടെ ജീവിതത്തിനില്ല. നൂറിനും നൂറ്റമ്പതിനും ഇടയില്‍ വില കിട്ടയിരുന്ന രാമച്ചത്തിന് ഇപ്പോള്‍ അറുപതില്‍ താഴെയാണ് ലഭിക്കുന്നത്. വിലയിടിവ് കാരണം പല കർഷകരും രാമച്ചം വിളവെടുത്തിട്ടില്ല. വിളവെടുത്തവയാകട്ടെ ആര്‍ക്കും വേണ്ടാതെ കെട്ടികിടക്കുന്നു.
രാമച്ചം കൃഷി ഉപേക്ഷിച്ച് കപ്പ കൃഷി തുടങ്ങിയിരിക്കുകയാണ് കര്‍ഷകര്‍. കര്‍ഷകരുടെ ഒരു വര്‍ഷം നീണ്ട അധ്യാനമാണ് ഇപ്പോള്‍ പ്രതിസന്ധിയിലായിരിക്കുന്നത്. കിലോയ്ക്ക് 80രൂപയെങ്കിലും ലഭിച്ചാലെ നഷ്ടമില്ലാതെ ഇവര്‍ക്ക് മുന്നോട്ട് പോകാനാകു. പൊന്നാനി മുതൽ ചാവക്കാട് വരെയുള്ള തീര പ്രദേശങ്ങളിൽ 700 ഏക്കറിലാണ് രാമച്ചം കൃഷി ചെയ്യുന്നത്.