തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ അവസാന ഘട്ടത്തിലേക്ക് എത്തിനില്‍ക്കേ, കാസര്‍കോട് ജില്ലയില്‍ പൊലീസ് ജാഗ്രതയില്‍. പ്രശ്നബാധിതമായ ബൂത്തുകളിലും മാവോയിസ്റ്റ് ഭീഷണിയുള്ള പ്രദേശങ്ങളിലും പ്രത്യേക സുരക്ഷ ഏര്‍പ്പെടുത്തും.
തദ്ദേശ തിരഞ്ഞെടുപ്പില്‍ ജില്ലയില്‍ നൂറു ബൂത്തുകളിലാണ് വെബ്കാസ്റ്റ് സംവിധാനം ഏര്‍പ്പെടുത്തുന്നത്. ഇതില്‍ എട്ടു ബൂത്തുകളിലാണ് മാവോയിസ്റ്റ് ഭീഷണിയുള്ളത്. കർണാടകയോട് ചേർന്നു കിടക്കുന്ന ദേലംപാടി, ഈസ്റ്റ് എളേരി, ബളാൽ, പനത്തടി പഞ്ചായത്തുകളിലെ ചില ബൂത്തുകളിലാണ് പ്രത്യേക സുരക്ഷ ഏര്‍പ്പെടുത്തുന്നത്. തിരഞ്ഞെടുപ്പ് ദിവസവും തലേദിവസവും പഴുതില്ലാത്ത സുരക്ഷയൊരുക്കാനാണ് പൊലീസ് തീരുമാനം.
മാവോയിസ്റ്റ് ഭീഷണിയുള്ള ബൂത്തുകളിൽ പൊലീസിനു പുറമേ ആന്റി നക്സൽ ഫോഴ്സിന്‍റെ സേവനവും ഉണ്ടാകും. കർണാടകയോട് ചേർന്നു കിടക്കുന്ന ബൂത്തുകളായതിനാൽ ഊടുവഴികളിൽ ഉൾപ്പെടെ തിരഞ്ഞെടുപ്പ് ദിവസവും തലേന്നും പരിശോധന ശക്തമാക്കും. ആയുധധാരികളായ പൊലീസുകാരാകും ഇവിടെയുണ്ടാവുക. കേന്ദ്രസേനയെ വിന്യസിക്കുന്നതില്‍ ആലോചനകള്‍ ഇല്ലെങ്കിലും വേണ്ടിവന്നാല്‍ ആവശ്യപ്പെടാന്‍ തന്നെയാണ് തീരുമാനം.