‘കൊന്നത് ഞാൻ തന്നെ; അവൾ ഭിന്നശേഷിക്കാരി; ഒരുമിച്ച് ജീവിക്കാൻ വയ്യ’; ഞെട്ടിച്ച് മൊഴി

uthara-murder-case-kollam
SHARE

അ‍ഞ്ചൽ സ്വദേശി ഉത്രയെ ഭർത്താവ് സൂരജ് പാമ്പിനെക്കൊണ്ടു കടിപ്പിച്ചു കൊന്നെന്ന കേസിന്റെ വിചാരണ കൊല്ലം ആറാം അഡീഷനൽ സെഷൻസ് കോടതി ജഡ്ജി എം.മനോജ് മുൻപാകെ ആരംഭിച്ചു. കേസിലെ മാപ്പുസാക്ഷിയും സൂരജിനു പാമ്പിനെ നൽകിയ ആളുമായ പാരിപ്പള്ളി സ്വദേശി ചാവരുകാവ് സുരേഷിനെ ഇന്നലെ വിസ്തരിച്ചു. കൊട്ടാരക്കര സ്പെഷൽ സബ് ജയിലിൽ കഴിയുന്ന സാക്ഷിയെ വിസ്താരത്തിനു കോടതിയിൽ ഹാജരാക്കിയിരുന്നു. വിചാരണയ്ക്കിടെ സുരേഷ് വിങ്ങിക്കരഞ്ഞു.

സൂരജ് 7,000 രൂപ നൽകി മൂർഖൻ പാമ്പിനെ വാങ്ങിയതായി സാക്ഷി മൊഴി നൽകി. അണലി പ്രസവിച്ചെന്നും അതിന്റെ കുഞ്ഞിനെ തിന്നാൻ മൂർഖനെ വേണമെന്നും പറ‍ഞ്ഞാണു പാമ്പിനെ വാങ്ങിയത്.

മൊഴിയിൽ നിന്ന്: ഉത്രയുടെ മരണവാർത്ത പത്രത്തിലൂടെയാണ് അറിഞ്ഞത്. ഉടൻ സൂരജിനെ ഫോണിൽ വിളിച്ചെങ്കിലും ലഭിച്ചില്ല. അടുത്ത ദിവസം സൂരജ് മറ്റൊരു ഫോണിൽ നിന്നു തന്നെ വിളിച്ച് ഭാര്യ മരിച്ചെന്നു പറഞ്ഞു. ‘എന്തിനാടാ മിണ്ടാപ്രാണിയെ ഉപയോഗിച്ചു മഹാപാപം ചെയ്തത്’ എന്നു ചോദിച്ചപ്പോൾ ‘ ഭിന്നശേഷിക്കാരിയായ ഭാര്യയുമായി ജീവിക്കാൻ വയ്യാത്തതു കൊണ്ടു ഞാൻ തന്നെ ചെയ്തതാണ്’ എന്നു മറുപടി പറഞ്ഞു. ചേട്ടൻ ഇത് ആരോടും പറയരുത്. സർപ്പദോഷമായി കരുതിക്കോളും. അല്ലെങ്കിൽ ചേട്ടനും കൊലക്കേസിൽ പ്രതിയാകും എന്നും സൂരജ് പറഞ്ഞു. ജയിലിൽ കഴിയുമ്പോൾ സംഭവം ഓർത്തു കരഞ്ഞ തന്നോടു സത്യം കോടതിയെ അറിയിക്കാൻ സഹതടവുകാരനാണു പറഞ്ഞത്.

തുടർന്നാണു ഹർജി നൽകിയത്. രോഗാവസ്ഥ കാരണം മരിച്ചു പോയാൽ സത്യം പുറത്തു വരാതിരിക്കാം. സത്യം പുറത്തുവരാൻ വേണ്ടിയാണ് എല്ലാം തുറന്നു പറയുന്നത്. പാമ്പിനെ പിടിച്ചാൽ വനം വകുപ്പു വഴി കാട്ടിൽ വിടുകയാണു പതിവ്. കഴിഞ്ഞ ഫെബ്രുവരി 12നു സൂരജ് ഫോൺ വിളിച്ചു പരിചയപ്പെട്ടു. പിന്നീട് ചാത്തന്നൂരിൽ വച്ചു നേരിൽ കണ്ടു. പിന്നീട് അണലിയെയും മാർച്ച് 21നു മൂർഖനെയും വാങ്ങി.

പാമ്പിനെ കൊണ്ടുപോയ പ്ലാസ്റ്റിക് ജാറും പ്രതിയുടെ ബാഗും തന്റെ ഫോണുകളും സാക്ഷി തിരിച്ചറിഞ്ഞു. ക്രോസ് വിസ്താരം ഇന്നു തുടരും. പ്രോസിക്യൂഷനു വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ ജി.മോഹൻരാജ്, കെ.ഗോപീഷ് കുമാർ, സി.എസ്. സുനിൽ, എന്നിവരും പ്രതിഭാഗത്തിനു വേണ്ടി അഭിഭാഷകരായ അജിത് പ്രഭാവ്, എ.അശോക് കുമാർ, ജിത്തു എസ്.നായർ, ബ്രിജേന്ദ്രലാൽ എന്നിവരും ഹാജരായി.

MORE IN KERALA
SHOW MORE
Loading...
Loading...