സ്ക്രൂ ഡ്രൈവറും ഇരുമ്പിന്റെ ലിവറും; കവർച്ചാ രീതിയിലെ പ്രത്യേകത; പ്രതികൾ കുടുങ്ങി

kodungallor-arrest
SHARE

കൊടുങ്ങല്ലൂർ: സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി 7 പെട്രോൾ പമ്പുകളിൽ കവർച്ച നടത്തിയ മൂന്നംഗ സംഘത്തെ പൊലീസ് അറസ്റ്റ് ചെയ്തു. കാസർകോട് സ്വദേശികളായ ഉളിയത്തടുക്ക മഷൂദ് മൻസിലിൽ മഷൂദ് (26), ബിലാൽ നഗർ മൻസിലിൽ മുഹമ്മദ് അമീർ (21),മുളിയാർ അക്വാലി വീട്ടിൽ അലി അഷ്കർ (20) എന്നിവരെയാണു ഡിവൈഎസ്പി ഷാജ് ജോസ്, ഇൻസ്പെക്ടർ പി.കെ. പത്മരാജൻ, എസ്ഐ ഇ.ആർ. ബൈജു എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.

കൊടുങ്ങല്ലൂർ ബൈപാസിൽ പടാകുളം സിഗ്നലിനു സമീപം മൂക്കൻ ദേവസി ഔസേപ്പ് ആൻഡ് സൺസിന്റെ ഉടമസ്ഥതയിലുള്ള ഭാരത് പെട്രോളിയം പമ്പിൽ നിന്നു 2 ലക്ഷത്തിലേറെ രൂപയും കയ്പമംഗലം അറവുശാല യുണൈറ്റഡ് ട്രേഡിങ് കോർപറേഷൻ പമ്പിൽ നിന്നു 50,000 രൂപയും കവർന്നതു സംബന്ധിച്ച അന്വേഷണമാണ് പ്രതികളിലേക്ക് എത്തിച്ചത്.   എറണാകുളം ജില്ലയിലെ ആലുവ, പെരുമ്പാവൂർ, അങ്കമാലി ബാങ്ക് ജംക്‌ഷൻ, കോതകുളങ്ങര, കാസർകോട് വിദ്യാനഗർ എന്നീ പെട്രോൾ പമ്പുകളിലെ മോഷണം നടത്തിയതും  ഇവർ തന്നെയാണ് വ്യക്തമായി. 

എറണാകുളത്തെ വിവിധ ഹോട്ടലുകളിൽ ജോലിക്കെന്ന വ്യാജേന എത്തി രാത്രിയിൽ പെട്രോൾ പമ്പ് കേന്ദ്രീകരിച്ചു മോഷണം നടത്തുകയാണ്  രീതിയെന്നു പൊലീസ് പറഞ്ഞു.  മോഷ്ടിക്കുന്ന പണം ബെംഗളൂരു അടക്കമുള്ള പ്രമുഖ നഗരങ്ങളിൽ കറങ്ങുന്നതിനും  ആർഭാട ജീവിതത്തിനും  ചെലവഴിക്കുകയാണ് പതിവ്. പണം കഴിയുമ്പോൾ വീണ്ടും മോഷണം  നടത്തും.. കേസിൽ കാസർകോട് ജില്ലയിലെ ഗുണ്ടാ നേതാവിന്റെ സഹോദരനായ സാബിത്തിനെ പിടികൂടാനുണ്ട്. മഷൂദിന്റെ പേരിൽ വിവിധ ജില്ലകളിലായി 8 കേസുകളുണ്ട്. അലി അഷ്കറിനെതിരെ 5 കേസും അമീറിനെതിരെ 2 കേസുമുണ്ട്.പ്രതികളെ റിമാൻഡ് ചെയ്തു. 

കവർച്ചാ രീതിയിലെ പ്രത്യേകത തിരിച്ചറിയാൻ സഹായകമായി 

പെട്രോൾ പമ്പുകളിൽ കവർച്ച  നടത്തിയവരെ പിടികൂടാൻ  സഹായിച്ചത് കവർച്ചയ്ക്കു ഉപയോഗിച്ച സ്ക്രൂ ഡ്രൈവറും ഇരുമ്പിന്റെ ലിവറും. പടാകുളത്തെ കവർച്ചയുടെ ദൃശ്യങ്ങൾ പമ്പ് ഓഫിസിലെ സിസിടിവി ക്യാമറയിൽ തെളിഞ്ഞിരുന്നു. ടവൽ കൊണ്ടു മുഖം മറച്ചെത്തിയ 2 യുവാക്കളാണ് ഇവിടെ മോഷണം നടത്തിയത്.

എറണാകുളം – തൃശൂർ ജില്ലകളിലെ 200 സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചു. സൈബർ സെല്ലിന്റെ സഹായത്തോടെ 50,000 ഫോൺ കോളുകൾ രേഖപ്പെടുത്തി തുടർന്നു സയന്റിഫിക് അസിസ്റ്റന്റിന്റെ സഹായത്തോടെ മറ്റു സ്ഥലങ്ങളിൽ മോഷണം നടത്താൻ ഉപയോഗിച്ച ആയുധം ഏതെന്നു കണ്ടത്തി.

കൊടുങ്ങല്ലൂരിൽ  ഓഫിസ് ഡോർ കുത്തിത്തുറക്കാൻ ഉപയോഗിച്ചതു സ്ക്രൂ ഡ്രൈവർ ആണെന്നു സയന്റിഫിക് അസിസ്റ്റന്റ് കണ്ടെത്തിയിരുന്നു. സമാനമായ ആയുധമാണു മറ്റിടങ്ങളിലും ഉപയോഗിച്ചതെന്നു വ്യക്തമായതോടെ അന്വേഷണം ഒരു സംഘത്തിലേക്കു കേന്ദ്രീകരിച്ചു. ഇതിനിടെയാണ് അങ്കമാലി പമ്പിൽ നിന്നു പോയ മൊബൈൽ ഫോൺ മോഷ്ടാക്കളിൽ ഒരാൾ ഉപയോഗിച്ചത്. തുടർന്നുള്ള പൊലീസിന്റെ അന്വേഷണമാണ് പ്രതികളിലേക്ക്  എത്തിയത്.

MORE IN KERALA
SHOW MORE
Loading...
Loading...