രാത്രി വൈകി ഫോൺ സംസാരം; വീട്ടുകാർ ശാസിച്ചു; യുവാവ് ജീവനൊടുക്കി

suicide-fire
SHARE

രാത്രി ഏറെ വൈകി ഫോണിൽ സംസാരിച്ചിരുന്നതിന് മാതാപിതാക്കൾ വഴക്കു പറഞ്ഞതോടെ വീടുവിട്ട യുവാവ് തീകൊളുത്തി ജീവനൊടുക്കി. പെരുവ ആറാക്കൽ ജോസഫ്– ലൈസാ ദമ്പതികളുടെ മകൻ ലിഖിൽ ജോസഫ് (28) ആണ് തീകൊളുത്തി മരിച്ചത്. 

ഒഇഎൻ ഇന്ത്യ ലിമിറ്റഡ് ജീവനക്കാരനായ ലിഖിൽ ഇന്നലെ പുലർച്ചെ രണ്ടോടെ വീടിന്റെ മുകൾനിലയിലെ മുറിയിൽ മൊബൈൽ ഫോണിൽ സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നു. ശബ്ദം കേട്ട് മുറിയിലെത്തിയ പിതാവ് ജോസഫ് ലിഖിലിന്റെ കൈയിൽ നിന്നു ഫോൺ പിടിച്ചുവാങ്ങുകയും ഉറങ്ങാൻ പറയുകയും ചെയ്തെന്നു പൊലീസ് പറഞ്ഞു. തുടർന്ന് വീട്ടുകാരോടു വഴക്കിട്ട് ലിഖിൽ വീട്ടിൽ നിന്ന് ഇറങ്ങിപ്പോയി.

രാവിലെ അഞ്ചോടെ പെരുവ നരസിംഹസ്വാമി ക്ഷേത്രത്തിനും തടിമില്ലിനും സമീപം ദേഹമാസകലം പൊള്ളലേറ്റ നിലയിൽ ലിഖിലിനെ കണ്ടെത്തുകയായിരുന്നു. ലിഖിൽ വീടുവിട്ടു പോയതോടെ വീട്ടുകാർ വെള്ളൂർ പൊലീസിൽ വിവരം അറിയിച്ചിരുന്നു. വീട്ടുകാരും പൊലീസും അന്വേഷിക്കുന്നതിനിടയിലാണ് യുവാവിനെ പൊള്ളലേറ്റ നിലയിൽ കണ്ടെത്തിയത്. 

എറണാകുളത്തെ ആശുപത്രിയിലും തുടർന്ന് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം കോട്ടയം മെഡിക്കൽ കോളജ് മോർച്ചറിയിൽ. സംസ്കാരം ഇന്ന് 5ന് അറുനൂറ്റിമംഗലം സെന്റ് ജോസഫ് ക്നാനായ കത്തോലിക്കാ പള്ളിയിൽ. സഹോദരങ്ങൾ: ജിഞ്ചു ജോസഫ്, ലിനു ജോസഫ്.

MORE IN KERALA
SHOW MORE
Loading...
Loading...