അസൗകര്യങ്ങളാല്‍ വീര്‍പ്പുമുട്ടുന്ന കാസര്‍കോട്ടെ ജില്ലാ ജയില്‍ മാറ്റി സ്ഥാപിക്കാനൊരുങ്ങി ജയില്‍ വകുപ്പ്. ദേശീയപാതയോട് ചേര്‍ന്ന് പൊയിനാച്ചിയിലുള്ള വ്യവസായ വകുപ്പിന് കീഴിലെ ഇരുപത് ഏക്കര്‍ സ്ഥലത്താകും പുതിയ ജയില്‍ നിര്‍മിക്കുക.
ദേശീയപാതയോരത്തെ മയിലാട്ടിയിലാകും 300 പേർക്ക് താമസിക്കാൻ സൗകര്യമുള്ള പുതിയ ജയിൽ നിര്‍മിക്കുക. നിരപ്പായ സ്ഥലമായതിനാൽ കെട്ടിട നിർമാണത്തിനും മറ്റ് പ്രവർത്തനങ്ങൾക്കും യോജിച്ചതാണ് എന്നാണ് ജയില്‍വകുപ്പിന്‍റെ നിഗമനം. ജയില്‍ ഡി.ഐ.ജി. എം.കെ.വിനോദ് കുമാറിന്റെ
നേതൃത്വത്തിലുള്ള സംഘം വ്യവസായ വകുപ്പിന്റെ സ്ഥലം സന്ദർശിച്ചു. സാങ്കേതിക തടസ്സങ്ങളില്ലെങ്കിൽ കെട്ടിടം നിർമാണം ഈ വർഷം തന്നെ തുടങ്ങാനാകുമെന്നാണ് പ്രതീക്ഷ.
നിലവില്‍ കാസര്‍കോട്ടെ ജയിലുകളിൽ സ്ഥലപരിമിതിയുള്ളതിനാൽ ജയിൽ പുള്ളികളിൽ പലരേയും കണ്ണൂർ ജയിലിലേക്കാണ് മാറ്റുന്നത്. പുതിയ ജില്ലാ ജയിൽ യാഥാർഥ്യമാകുന്നതോടെ ഇത് ഒഴിവാകും. കാഞ്ഞങ്ങാട്ടെ ജില്ലാ ജയിൽ ഇപ്പോൾ ജില്ലാ ആശുപത്രിയോട് ചേർന്നാണുള്ളത്. ജയിൽ പുതിയ സ്ഥലത്തേക്ക് മാറ്റിയാൽ നിലവിൽ ജയിലിന്റെ സ്ഥലവും കെട്ടിടവും ആശുപത്രിക്ക് ലഭിക്കുന്നതോടെ ജില്ലാ ആശുപത്രിക്കും ഗുണകരമാകും.