ബാര്‍ക്കോഴക്കേസില്‍ കെ.എം.മാണിക്കെതിരായ ഗൂഢാലോചനയുടെ കേന്ദ്രബിന്ദു രമേശ് ചെന്നിത്തലയെന്ന് കേരള കോണ്‍ഗ്രസിന്റ റിപ്പോര്‍ട്ട്. സമ്മര്‍ദം ചെലുത്തി മാണിയുടെ പിന്തുണ തേടി മുഖ്യമന്ത്രിയാകുകയായിരുന്നു ചെന്നിത്തലയുടെ ലക്ഷ്യമെന്നും സ്വകാര്യ ഏജന്‍സി തയാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ ഇത് പാര്‍ട്ടിയുടെ ഒൗദ്യോഗിക റിപ്പോര്‍ട്ട് അല്ലെന്നും അത് പുറത്തുവിടാന്‍ തീരുമാനിച്ചിട്ടില്ലെന്നും ജോസ് കെ.മാണി പ്രതികരിച്ചു.
കെ.എം.മാണിക്കെതിരെ ബാറുടമ ബിജുരമേശ് ഒരു കോടി രൂപയുടെ കൈക്കൂലി ആരോപണം ഉന്നയിച്ച് രണ്ടുദിവസം കഴിഞ്ഞപ്പോള്‍ മുഖ്യമന്ത്രിയാകാനുള്ള ആഗ്രഹം രമേശ് ചെന്നിത്തല മാണിയെ അറിയിച്ചു. ഉമ്മന്‍ചാണ്ടി ഇക്കാര്യം തിരിച്ചറിഞ്ഞതോടെ മന്ത്രിസഭ മറിച്ചിടാനായി രമേശ് ചെന്നിത്തലയുടേയും അടൂര്‍ പ്രകാശ്, ജോസഫ് വാഴയ്ക്കന്‍ തുടങ്ങിയ െഎ ഗ്രൂപ്പ് നേതാക്കളുടേയും ലക്ഷ്യം.
ഇതിനായി എറണാകുളത്തും മുണ്ടക്കയത്തും ഗൂഢാലോചന നടന്നു. പി.സി.ജോര്‍ജ്ജും ആര്‍.ബാലകൃഷ്ണപിള്ളയും വിജിലന്‍സ് ഉദ്യോഗസ്ഥരായ ജേക്കബ് തോമസും ആര്‍.സുകേശനും ഇതില്‍ പങ്കാളികളായെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പാര്‍ട്ടിക്കുവേണ്ടി ഒരു സ്വകാര്യ ഏജന്‍സി തയാറാക്കിയ റിപ്പോര്‍ട്ടെന്ന പേരിലാണ് ജോസ്പക്ഷത്തെ ചില നേതാക്കള്‍ ഇത് പുറത്തുവിട്ടത്.
എന്നാല്‍ ഇക്കാര്യം ജോസ് കെ.മാണി നിഷേധിച്ചു. ഇത് പാര്‍ട്ടിയുടെ ഒൗദ്യോഗിക റിപ്പോര്‍ട്ടല്ലെന്നും റിപ്പോര്‍ട്ട് കൈവശമുണ്ടെന്നും പുറത്തുവിടാന്‍ തീരുമാനിച്ചിട്ടില്ലെന്നുമാണ് ജോസ് കെ.മാണിയുടെ വിശദീകരണം. സി.എഫ്.തോമസ് അധ്യക്ഷനായ സമിതിയാണ് പാര്‍ട്ടിതലത്തില്‍ ബാര്‍ക്കോഴക്കേസ് അന്വേഷിച്ചത്. അന്നത്തെ അന്വേഷണ സമിതിയിലുണ്ടായിരുന്ന ആന്റണി രാജുവും ഫ്രാന്‍സിസ് ജോര്‍ജും ഇപ്പോള്‍ പുറത്തുവന്ന റിപ്പോര്‍ട്ട് തള്ളിയിട്ടുണ്ട്.
അതേസമയം ഇടതുമുന്നണിയില്‍ ചേരാന്‍ തീരുമാനിച്ചതിന് പിന്നാലെ ജോസ് പക്ഷം ഈ റിപ്പോര്‍ട്ട് പുറത്തുവിട്ടതിന് പിന്നിലും ലക്ഷ്യങ്ങളുണ്ട്. കെ.എം.മാണിയെ ഏറ്റവും കൂടുതല്‍ ദ്രോഹിച്ച എല്‍.ഡി.എഫിനൊപ്പം ചേരാനുള്ള തീരുമാനം കെ.എം.മാണിയുടെ ആത്മാവിനോടുള്ള വഞ്ചനയാണെന്നാണ് യു.ഡി.എഫ് ഉയര്‍ത്തുന്ന പ്രധാന ആക്ഷേപം. എന്നാല്‍ എല്‍.ഡി.എഫ് അല്ല, കോണ്‍ഗ്രസും െഎ ഗ്രൂപ്പുമാണ് കെ.എം.മാണിയെ കേസില്‍ കുടുക്കിയതെന്ന് സ്ഥാപിക്കുകയാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടവരുടെ ലക്ഷ്യം.