മഴക്കാലത്തെ കുട്ടനാടന്‍ യാത്രയ്ക്ക് വെള്ളക്കെട്ടില്ലാത്ത പുതുവഴി ഒരുങ്ങുന്നു. എ.സി റോഡില്‍ സെമി എലിവേറ്റഡ് ഹൈവേയ്ക്കുള്ള നിര്‍മാണോല്‍ഘാടനം മുഖ്യമന്ത്രി നിര്‍വഹിച്ചു. അറുനൂറ്റി എഴുപത് കോടി രൂപ ചെലവിലാണ് ആലപ്പുഴ– ചങ്ങനാശേരി പാത പുതുക്കിപ്പണിയുന്നത്.
2018ലെ പ്രളയത്തിന് ശേഷം 11 കോടി രൂപ ചെലവഴിച്ച് എ.സി റോഡിന്റെ താഴ്ന്ന പ്രദേശങ്ങള്‍ ഉയര്‍ത്തിയിരുന്നു. അതുംപോരാഞ്ഞിട്ടണ് ഇനിയൊരു വെള്ളപ്പൊക്കമുണ്ടായാല്‍ ഗതാഗതം തടസപ്പെടാതിരിക്കാന്‍ സെമി എലിവേറ്റഡ് ഹൈവേ ഉള്‍പ്പെടുന്ന പുതിയ നിര്‍മിതി. ആലപ്പുഴ മുതല്‍ ചങ്ങനാശേരി വരെയുള്ള 24 കിലോമീറ്ററാണ് കേരള പുനര്‍നിര്‍മാണ പദ്ധതിയിലുള്ളത്. നവീകരിക്കുന്ന റോഡിന് ഇരുവശത്തും നടപ്പാത ഉൾപ്പെടെ 14 മീറ്റർ വരെ വീതിയുണ്ടാകും. മൂന്നുതരത്തിലുള്ള നിര്‍മാണ രീതിയാണ് അവലംബിക്കുന്നത്.
എല്ലാവർഷവും റോഡിൽ വെള്ളപ്പൊക്കം ഉണ്ടാകുന്ന ഏറ്റവും താഴ്ന്ന് അഞ്ച് സ്ഥലങ്ങളില്‍ ഫ്ലൈ ഓവർ നിര്‍മിക്കും. ഒന്നാംകര പാലത്തിനും മങ്കൊമ്പ് ജംഗ്ഷനും ഇടയിലാണ് ആദ്യപാലം. ഫ്ലൈ ഓവറുകളുടെ ആകെനീളം ഒന്നേമുക്കാല്‍ കിലോമീറ്റർ ആണ്. ചിലയിടങ്ങളില്‍ റോഡ് അധികം ഉയര്‍ത്താതെ കുറുകെയുള്ള നീരൊഴുക്ക് സുഗമമാക്കാന്‍ കോസ്-വേ നല്‍കും. 30 മാസത്തെ സമയ പരിധിയാണ് സര്‍ക്കാര്‍ കണക്കാക്കിയിരിക്കുന്നത് ടാങ്ക്പോലും നിര്‍മിക്കാത്ത കുടിവെള്ള പദ്ധതിക്കായി റോഡ് കുത്തിപൊളിച്ച് പൈപ്പിട്ട് കോട്ടയം ഏറ്റുമാനൂരില്‍ വാട്ടര്‍ അതോറിറ്റിയുടെ വികസന മാതൃക. ആറ് മാസം മുന്‍പ് പൊതുമരാമത്ത് വകുപ്പ് ലക്ഷങ്ങള്‍ മുടക്കി പാകിയ ടൈലും കോണ്‍ക്രീറ്റും വെട്ടിപ്പൊളിക്കുന്നതിലൂടെ പാഴാക്കുന്നത് കോടികളാണ്. നൂറിലേറെ വാഹനങ്ങളും നാട്ടുകാരെയുമാണ് റോഡരികില്‍ ഒരുക്കിയ വാരിക്കുഴികളില്‍ വാട്ടര്‍ അഥോറിറ്റി ഇതിനോടകം വീഴ്ത്തിയത്.
2022ല്‍ കമ്മിഷന്‍ ചെയ്യാനിരിക്കുന്ന ഏറ്റുമാനൂര്‍ ശുദ്ധജല വിതരണ പദ്ധതിക്കായാണ് വാട്ടര്‍ അഥോറിറ്റിയുടെ ഈ പരിശ്രമമെല്ലാം. ടാങ്കും ശുദ്ധീകരണ പ്ലാന്‍റും സ്ഥാപിക്കാനുള്ള സ്ഥലംപോലും കണ്ടെത്തും മുന്‍പ് റോഡ് വെട്ടിപ്പൊളിച്ച് പൈപ്പിട്ട ഉദ്യോഗസ്ഥരുടെ ആ മനസ് ആരും കാണാതെ പോകരുത്.
ആറ് മാസം മുന്‍പ് കാല്‍നടയാത്രക്കാര്‍ക്കായി നിര്‍മിച്ച നടപ്പാതയുള്‍പ്പെടെ വെട്ടിപ്പോളിച്ചു. പദ്ധതിയെ കുറിച്ച് നേരത്തെ അറിവുണ്ടായിരുന്നെങ്കിലും ഇത്രപെട്ടെന്ന് നടപടി തുടങ്ങുമെന്ന് പ്രതീക്ഷിച്ചില്ലെന്നാണ് പൊതുമരാമത്ത് വകുപ്പിന്‍റെ വാദം.
വെട്ടിപ്പൊളിച്ച റോഡ് പൂര്‍വസ്ഥിതിയിലാക്കേണ്ട ചുമതല വാട്ടര്‍അഥോറിറ്റിക്ക് തന്നെയാണ്. മഴമാറിയാല്‍ അത് ചെയ്യുമെന്നാണ് വാഗ്ദാനം.