ഇടുക്കി അടിമാലിയിൽ ചികിത്സയ്ക്കെത്തിയ യുവതിയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയിൽ ആയുര്‍വേദ ഡോക്ടറായെ വൈദികനെ പൊലീസ് അറസ്റ്റ് ചെയ്തു. അടിമാലി കല്ലാർകുട്ടി റോഡിൽ പാലക്കാടൻ ആയൂർവേദ വൈദ്യശാല നടത്തുന്ന ഡോക്ടർ റെജിയാണ് അറസ്റ്റിലായത്. ഇന്നലെ വൈകുന്നേരം ആറു മണിയോടെയായിരുന്നു സംഭവം.
അമ്മയോടൊപ്പം വൈദ്യശാലയിൽ മരുന്ന് വാങ്ങാൻ എത്തിയ 22 കാരിയായ യുവതിയോട് വൈദീകൻ അപമര്യാദയായി പെരുമാറിയെന്നാണ് യുവതിയുടെ മൊഴി. ചികിത്സയുടെ ഭാഗമായി പ്രാർത്ഥിക്കുന്നതിനിടെ ശാരീരികമായി പീഡനം നടത്തിയെന്ന് യുവതി പൊലീസിനോട് പറഞ്ഞു. ആയുർവേദ ആശുപത്രിയിൽ നിന്നും തിരികെ വീട്ടിലെത്തിയ യുവതി ബന്ധുക്കളോടു വിവരം പറയുകയായിരുന്നു. തുടർന്ന് ബന്ധുക്കളും നാട്ടുകാരും ആശുപത്രിയിലെത്തി വൈദികനെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചു. വിവരമറിഞ്ഞെത്തിയ പൊലീസ് ഇരുവിഭാഗത്തെയും അടിമാലി പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. തുടർന്നാണ് പെൺകുട്ടിയുടെ മൊഴിയനുസരിച്ച് കേസെടുത്തത്. ലൈംഗീക അതിക്രമം നടത്തിയെന്ന വകുപ്പ് പ്രകാരമാണ് കേസ് എടുത്തിരിക്കുന്നതെന്ന് അടിമാലി സി.ഐ അനിൽ ജോർജ് പറഞ്ഞു.