മൂന്ന് വർഷമായി കിടപ്പിലായ അമ്മയെ പരിചരിക്കാൻ ജോലി ഉപേക്ഷിക്കേണ്ടി വന്ന യുവാവ് കടക്കെണിയിലായതോടെ ചികിൽസക്കായി സഹായം തേടുന്നു. വൈക്കം വെച്ചൂർ സ്വദേശി കാവിതാഴത്ത് രഞ്ജിത്കുമാര്‍ ആണ് അമ്മയോടൊപ്പം ദുരിത ജീവിതം നയിക്കുന്നത്. കടംകയറി ഒടുവില്‍ ഇവരുടെ കിടപ്പാടം വരെ ജപ്തി ഭീഷണിയിലാണ്.
2018ല്‍ കാല്‍മുട്ട് മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് പിന്നാലെയാണ് 67കാരിയായ വസുമതി കിടപ്പിലായത്. നാടെങ്ങും പ്രളയത്തിലായതിനാല്‍ ശസ്ത്രക്രിയ മാറ്റിവെച്ച് ഒരു മാസത്തോളം ആശുപത്രിയില്‍ കിടന്നു. ഇതിനിടെ മുതുകില്‍ വൃണമുണ്ടായി ശസ്ത്രക്രിയക്ക് ശേഷം വീട്ടിലെത്തിയതിന് പിന്നാലെ വീണ് ഇടുപ്പിന് പരുക്കേറ്റതോടെ പൂര്‍ണമായും കിടപ്പിലായി. ഓട്ടോ ഡ്രൈവറായ രഞ്ജിത്തിന് ജോലി ഉപേക്ഷിച്ച് അമ്മയ്ക്കൊപ്പം തുടരേണ്ടിവന്നു. വരുമാനമില്ലാതെ വന്നതോടെ നാട്ടുകാരുടെ സഹായാത്താലാണ് ജീവിതം. ഇതിനിടയില്‍ പിതാവ് ആറ് വർഷം മുന്‍പ് അമ്പതിനായിരം രൂപ ബാങ്ക് വായ്പ എടുത്തത് നാലര ലക്ഷമായി പെരുകി കിടപ്പാടം ജപ്തി ഭീഷണിയിലാണ്.
പഞ്ചായത്ത് പാലിയേറ്റീവ് വിഭാഗത്തിന്റെ പരിചരണം മാസത്തിൽ ഒരു തവണ കിട്ടുന്നതാണ് ഏക സഹായം. വിദഗ്ദ്ധ ചികിൽ ലഭിച്ചാൽ അമ്മ വസുമതിക്ക് എഴുന്നേൽക്കാൻ കഴിയും.എന്നാൽ നിലവിൽ ഒരു മാസം ചികിൽസക്കുവേണ്ട രണ്ടായിരം രൂപ പോലും ഇല്ലാത്ത സ്ഥിതിയാണ്. അഞ്ച് വർഷം മുൻമ്പ് കാന്‍സര്‍ ബാധിച്ചായിരുന്നു രഞ്ജിത്തിന്‍റെ അച്ഛന്‍റെ മരണം. ഈ നിസഹായാവസ്ഥയിലാണ് അമ്മയും മകനും സുമനസുകളുടെ സഹായം അഭ്യര്‍ഥിക്കുന്നത്.