ലൈഫ്മിഷന്‍ പദ്ധതിയില്‍ സിബിഐ അന്വേഷണം ആരംഭിച്ചതോടെ സര്‍ക്കാര്‍ കടുത്ത പ്രതിസന്ധിയില്‍. റെഡ് ക്രസന്റുമായി കരാര്‍ ഒപ്പിടുന്നതിന് കേന്ദ്രസര്‍ക്കാരിന്റെ അനുമതി ആവശ്യമില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ വാദം. ലൈഫിനെതിരെ നുണപ്രചരണമാണെന്ന സര്‍ക്കാരിന്റെ പ്രതിരോധവും സിബിഐ അന്വേഷണത്തോടെ ദുര്‍ബലമായി. സിബിഐ അന്വേഷണം പ്രക്യാപിച്ചതോടെ മുഖ്യമന്ത്രി രാജിവെക്കണമെന്ന് പ്രതിപക്ഷ നേതാവ് വീണ്ടും ആവശ്യപ്പെട്ടു.
ലൈഫ് മിഷനും യുഎഇയിലെ റെഡ് ക്രസന്‍റും ചേര്‍ന്ന് നിര്‍മിക്കുന്ന ഫ്്ളാറ്റിനെ കുറിച്ചുള്ള ആരോപണങ്ങള്‍ അടിസ്ഥാനമില്ലാത്തതാണെന്നും നിക്ഷിപ്തതാല്‍പര്യക്കാര്‍ നുണപ്രചരണം നടത്തുകയാണെന്നുമാണ് മുഖ്യമന്ത്രി ആവര്‍ത്തിച്ചിരുന്നത്. സിബിഐ അന്വേഷണം ആരംഭിച്ചതോടെ മുഖ്യമന്ത്രിക്ക് ഈ വാദം തുടരാനാവില്ല. സിബിഐ അന്വേഷണം മുന്നില്‍ കണ്ടാണ് സര്‍ക്കാര്‍ അവസാന നിമിഷം ലൈഫില്‍ വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചതെന്ന ആരോപണവും ഇതോടെ ശക്തമായി. വിദേശ ഏജന്‍സിയുമായി പദ്ധതി ആലോചിക്കും മുന്‍പ് കേന്ദ്ര സര്‍ക്കാര്‍ അനുമതി നേടണമെന്നാണ് ചട്ടം.
ഇത് സംസ്ഥാന സര്‍ക്കാര്‍ പാലിച്ചില്ല. വിദേശത്തു നിന്ന് ഏതെങ്കിലും പദ്ധതിക്ക് സഹായം ലഭിച്ചാല്‍ അതും കേന്ദ്ര അനുമതിയോടെ മാത്രമെ സ്വീകരിക്കാനാവൂ. ഇതിലും വീഴ്ച വന്നു. അന്വേഷണവുമായി ബന്ധപ്പെട്ട് സിബിഐയുടെ ഏത് നീക്കവും സര്‍ക്കാരിന് വലിയ വെല്ലുവിളി ഉയര്‍ത്തും. പ്രതികളുടെ പേരില്ലാതെയാണ് സിബിഐ കേസ് എടുത്തതെങ്കിലും ആരെയൊക്കെ ചോദ്യം ചെയ്യുമെന്നതാണ് സര്‍ക്കാരിന്റെ നെഞ്ചിടിപ്പ് വര്‍ധിപ്പിക്കുന്നത്.
സിബിഐ രംഗത്തെത്തിയതോടെ സംസ്ഥാനം പ്രഖ്യാപിച്ച വിജിലന്‍സ് അന്വേഷണത്തിന്‍റെ പ്രസക്തിയും നഷ്ടപ്പെട്ടു. മുഖ്യമന്ത്രിയുടെ മുന്‍പ്രിന്‍സിപ്പല്‍ സെക്രട്ടറി, ഉന്നതവിദ്യാഭ്യാസ മന്ത്രി, ലൈഫ് മിഷന്‍ സിഇഒ, മുഖ്യമന്ത്രിയുടെ മുന്‍ ഐടി ഫെല്ലോ എന്നിവരെയാണ് ഇത്്വരെ കേന്ദ്ര ഏജന്‍സികള്‍ ചോദ്യം ചെയ്തിട്ടുള്ളത്. സിബിഐ അന്വേഷണം മുറുകുന്നതോടെ കേന്ദ്ര ഏജന്‍സികള്‍ക്കെതിരെ സിപിഎമ്മും സര്‍ക്കാരും നിലപാടെടുക്കുമോ എന്നതും പ്രസക്തമാണ്.