ആദ്യം പറഞ്ഞത് ഹൈവേയിൽ ഉപേക്ഷിച്ചെന്ന്; പൊലീസ് ചോദിച്ചപ്പോൾ സത്യം പുറത്തുവന്നു

unnikrishnan-ci-v-saji-kumar
SHARE

40 ദിവസം പ്രായമുള്ള കുഞ്ഞിനെ അച്ഛന്‍ ആറ്റിലെറിഞ്ഞു കൊലപ്പെടുത്തിയത് ഭാര്യയോടുള്ള സംശയത്തിന്റെ പേരില്‍. തിരുവല്ലം പാച്ചല്ലൂരില്‍ ഇന്നലെ രാത്രിയാണു സംഭവം. 40 ദിവസം പ്രായമുള്ള ശിവഗംഗയുടെ പേരിടല്‍ ചടങ്ങായിരുന്നു ഇന്നലെ. തുടര്‍ന്നു രാത്രി ഏഴരയോടെയാണ് പിതാവ് ഉണ്ണികൃഷ്ണന്‍ (25) കുഞ്ഞിനെ തിരുവല്ലം ആറ്റിലെറിഞ്ഞു കൊലപ്പെടുത്തിയത്.

തന്റെ വീട്ടിൽ കുട്ടിയെ കൊണ്ടുപോയി അമ്മയെ കാണിച്ചശേഷം തിരികെ കൊണ്ടുവരും എന്നാണ് ഉണ്ണികൃഷ്ണൻ ഭാര്യവീട്ടുകാരോടു പറഞ്ഞിരുന്നത്. തിരികെയെത്തിയപ്പോൾ കുഞ്ഞിനെ കാണാനില്ലെന്നാണ് ഇയാള്‍ ആദ്യം പറഞ്ഞത്. പിന്നീട് ഭാര്യ വീട്ടുകാർ ചോദിച്ചപ്പോൾ ഹൈവേയുടെ ഭാഗത്തു കുട്ടിയെ ഉപേക്ഷിച്ചതായി പറഞ്ഞു. എന്നാല്‍, രാത്രി ഉണ്ണികൃഷ്ണന്‍ ആറ്റില്‍നിന്നും കയറി വരുന്നത് സമീപവാസികള്‍ കണ്ടിരുന്നു. തുടര്‍ന്നു പൊലീസ് നടത്തിയ ചോദ്യം ചെയ്യലിലാണു കാര്യങ്ങള്‍ പുറത്തായത്.

കുഞ്ഞ് കൈയില്‍നിന്നും ആറ്റിൽ വഴുതി വീണെന്നായിരുന്നു ആദ്യം നല്‍കിയ മൊഴി. എന്നാല്‍ വിശദമായ ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു. പ്രതി തിരുവല്ലം പൊലീസിന്റെ കസ്റ്റഡിയിലാണ്. മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിട്ടുള്ള കുഞ്ഞിന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്കു വിട്ടു നല്‍കും.

അതേസമയം, ഉണ്ണിക്കൃഷ്ണനും ഭാര്യയും തമ്മിൽ കുടുംബപ്രശ്നങ്ങള്‍ ഉണ്ടായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. ആസൂത്രിതമായാണ് ഉണ്ണിക്കൃഷ്ണൻ കുഞ്ഞിനെ കൊന്നതെന്നു സംശയമുണ്ടെന്ന് തിരുവല്ലം സിഐ വി.സജികുമാർ പറഞ്ഞു. പൊലീസിനെ തെറ്റിദ്ധരിപ്പിക്കാൻ പ്രതി ശ്രമിച്ചുവെന്നും അദ്ദേഹം പറഞ്ഞു. ട്രാഫിക് വാര്‍ഡൻ കൂടിയായ ഭാര്യയും ഉണ്ണിക്കൃഷ്ണനും വേര്‍പിരിഞ്ഞായിരുന്നു താമസം. കുഞ്ഞുമായി ഉണ്ണിക്കൃഷ്ണന്‍ തിരിച്ചെത്താതിരുന്നതോടെയാണ് ഭാര്യ പൊലീസില്‍ പരാതിപ്പെട്ടത്. ഉണ്ണിക്കൃഷ്ണനെതിരെ ഗാർഹിക പീഡനത്തിനും പരാതി നൽകിയിരുന്നു.

MORE IN KERALA
SHOW MORE
Loading...
Loading...