കോവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി ഉയരുന്നതിനിടെ സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ പ്രത്യക്ഷ സമരത്തിലേയ്ക്ക്. സാലറികട്ട് ഒഴിവാക്കുന്നതിനൊപ്പം ജീവനക്കാരുടെ കുറവ് അടിയന്തരമായി പരിഹരിക്കണമെന്നുമാണ് ആവശ്യം. ഒക്ടോബര്‍ രണ്ടിന് സെക്രട്ടേറിയററിനു മുമ്പില്‍ ഉപവസിക്കും .
കോവിഡ് പ്രതിരോധത്തിനും ചികില്‍സയ്ക്കും പ്രാഥമികാരോഗ്യകേന്ദ്രങ്ങളിലടക്കം ആവശ്യത്തിന് ജീവനക്കാരില്ലാത്ത അവസ്ഥയാണെന്ന് സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ ചൂണ്ടിക്കാണിക്കുന്നു. ഡോക്ടര്‍മാരേയും മററ് ആരോഗ്യപ്രവര്‍ത്തകരേയും ഉടന്‍ നിയമിക്കണം. ആവശ്യമുന്നയിച്ച് കോവിഡ് സെക്രട്ടേറിയററ് പടിക്കല്‍ ഉപവസിക്കാനാണ് കെ ജി എം ഒ എ തീരുമാനം. ശമ്പളം പിടിക്കാനുളള തീരുമാനത്തോടും ഡോക്ടര്‍മാര്‍ക്ക് കടുത്ത വിയോജിപ്പുണ്ട്.
അവധി ദിവസങ്ങളിൽ പോലും ജോലി ചെയ്യേണ്ടി വരുന്ന ആരോഗ്യപ്രവർത്തകർക്ക് ലീവ് സറണ്ടര്‍ ആനുകൂല്യം പുന:സ്ഥാപിക്കുക, കോവിഡ് സുരക്ഷാ ഉപകരണങ്ങളുടെ ഗുണനിലവാരം പരിശോധിക്കുക തുടങ്ങിയ ആവശ്യങ്ങളും ഡോക്ടര്‍മാര്‍ മുന്നോട്ട് വയ്ക്കുന്നു. ആരോഗ്യപ്രവര്‍ത്തകര്‍ കൂടുതലായി രോഗബാധിരാകുന്നത് പരിശോധിക്കണം. ഉപവാസ സമരം ഫലം കണ്ടില്ലെങ്കില്‍ നിസഹകരണ സമരത്തിലേയ്ക്ക് നീങ്ങുമെന്നാണ് മുന്നറിയിപ്പ്.