മലയാറ്റൂര്‍ ഇല്ലിത്തോട് പാറമടയോട് ചേർന്ന കെട്ടിടത്തിലുണ്ടായ സ്ഫോടനത്തെ കുറിച്ച് മജിസ്റ്റീരിയല്‍ അന്വേഷണത്തിന് ഉത്തരവ്. കെട്ടിടത്തില്‍ അനധികൃതമായി സ്ഫോടക വസ്തുക്കള്‍ സൂക്ഷിച്ചിരുന്നതായി തഹസീല്‍ദാരുടെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ്
മജിസ്റ്റീരിയല്‍ അന്വേഷണത്തിന് ജില്ലാ കലക്ടര്‍ ഉത്തരവിട്ടത്. കാലടി മലയാറ്റൂർ പാതയില്‍ ഇല്ലിത്തോട് വിജയ ക്വാറിയോട് ചേര്‍ന്നുള്ള കെട്ടിടത്തില്‍ തിങ്കളാഴ്ച പുലര്‍ച്ചെ 3 മണിയോടെയായിരുന്നു രണ്ട് പേരുടെ ജീവനെടുത്ത സ്ഫോടനം. നാട്ടില്‍ നിന്ന് തിരികെയെത്തി ക്വാറന്റീനില്‍ ക്വാറി തൊഴിലാളികളായ തമിഴ്്നാട് , കര്‍ണാടക സ്വദേശികളാണ് മരിച്ചത്. സ്ഫോടകവസ്തുക്കള്‍ സൂക്ഷിച്ചിരുന്ന കെട്ടിടത്തിലായിരുനനു ഇവരുടെ താമസം. അനധികൃതമായും മതിയായ സുരക്ഷയില്ലാതെയുമാണ് കെട്ടിടത്തില്‍ സ്ഫോടക വസ്തുക്കള്‍ സൂക്ഷിച്ചിരുന്നതെന്നാണ് അപകടത്തെ കുറിച്ച് പ്രാഥമിക അന്വേഷണം നടത്തിയ തഹസീല്‍ദാരുടെ കണ്ടെത്തല്‍. ക്വാറി ഉടമസ്ഥര്‍ക്ക് വീഴ്ച സംഭവിച്ചതായും പ്രാഥമിക റിപ്പോര്‍ട്ടില് പറയുന്നു. തഹസീല്‍ദാരുടെ പ്രാഥമിക റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റിനാണ്
അന്വേഷണ ചുമതല. എക്്സ്പ്ലോസീവ് ആക്ട് വകുപ്പ് 9 പ്രകാരമാണ് അന്വേഷണം. മഴയെ തുടര്‍ന്ന് താലൂക്ക് ഒാഫിസില്‍ നിന്നുള്ള നിര്‍ദേശപ്രകാരം ക്വാറിയുടെ പ്രവര്‍ത്തനം നിര്‍ത്തിവച്ചതായിരുന്നു. അപകടത്തെകുറിച്ച് പൊലീസില്‍ നി്ന്നും ജില്ലാ കലക്ടര്‍ റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.