‘അന്നേ പറഞ്ഞില്ലേ ജോസിന് സീറ്റ് കൊടുക്കരുതെന്ന്’; ഒളിയമ്പെയ്ത് സുധീരൻ

കോൺഗ്രസിന് അർഹതപ്പെട്ട രാജ്യസഭാ സീറ്റ് ജോസ് കെ മാണിക്ക് കൊടുത്ത നടപടി ശരിയല്ലെന്ന് അന്നു പറഞ്ഞ​ത് ഇപ്പോൾ സത്യമായില്ലേ എന്ന് ചോദിച്ച് കോൺഗ്രസിനെ കൊട്ടി വി.എം സുധീരൻ. ഫെയ്സ്ബുക്കിലൂടെയാണ് അദ്ദേഹത്തിന്റെ മുന വച്ച വിമർശനം. വിയോജിപ്പിന്റെ ഭാഗമായി യുഡിഎഫ് ഉന്നതാധികാര സമിതിയിൽ നിന്നും അന്ന് അദ്ദേഹം രാജിവെച്ചിരുന്നു. അന്നെടുത്ത നിലപാട് തീർത്തും ശരിയായിരുന്നു എന്ന് തെളിയിക്കപ്പെട്ടതിൽ അതിയായ ചാരിതാർത്ഥ്യമുണ്ടെന്നും ഇനിയും ഇത്തരം തെറ്റുകൾ ആവർത്തിക്കാതിരിക്കട്ടെയെന്നും അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചു..

കുറിപ്പ് വായിക്കാം: ‘ജോസ് കെ മാണി യുഡിഎഫിനോട് വിശ്വാസ വഞ്ചന കാട്ടിയെന്നും രാജ്യസഭാംഗത്വം രാജിവെക്കണമെന്നും ബഹു പ്രതിപക്ഷ നേതാവ് അഭിപ്രായപ്പെട്ടതായി കാണുന്നു. ഇത്തരുണത്തിൽ പഴയ ഒരു കാര്യം ഓർമപ്പെടുത്തുന്നത് തികച്ചും ഉചിതവും പ്രസക്തവുമാണ്. കോൺഗ്രസിന് തികച്ചും അർഹതപ്പെട്ട രാജ്യസഭാ സീറ്റ് യാതൊരു തത്വദീക്ഷയുമില്ലാതെ പാർട്ടി താല്പര്യം ബലി കഴിച്ച് കൊണ്ട് ജോസ് കെ മാണിക്ക് 'ദാനം'ചെയ്ത നേതൃത്വത്തിൻ്റെ വിവേകശൂന്യവും ദീർഘവീക്ഷണമില്ലാത്തതുമായ നടപടി ശരിയായില്ലെന്ന് ഞാൻ അന്നേ ചൂണ്ടിക്കാണിച്ചിരുന്നു.കോൺഗ്രസിന്റേയും യുഡിഎഫിന്റേയും ഉത്തമ താൽപ്പര്യങ്ങൾ മുൻനിർത്തിയാണ് അപ്രകാരം അഭിപ്രായപ്പെട്ടത്. തുടർന്ന് എന്റെ വിയോജിപ്പിന്റെ ഭാഗമായി യുഡിഎഫ് ഉന്നതാധികാര സമിതിയിൽ നിന്നും രാജിവയ്ക്കുകയും ചെയ്തു.എന്റെ നിലപാട് തീർത്തും ശരിയായിരുന്നു എന്ന് തെളിയിക്കപ്പെട്ടതിൽ അതിയായ ചാരിതാർത്ഥ്യമുണ്ട്. ഇനിയും ഇത്തരം തെറ്റുകൾ ആവർത്തിക്കാതിരിക്കട്ടെ.’ സുധീരൻ വ്യക്തമാക്കി.

അതേസമയം യുഡിഎഫിനെ ചതിച്ചിട്ടില്ലെന്ന് തുറന്നുപറഞ്ഞ് ജോസ്.കെ.മാണി. ചതി കേരള കോണ്‍ഗ്രസിന്റെ സംസ്കാരമല്ല.  പാലായില്‍ പി.ജെ.ജോസഫും കോണ്‍ഗ്രസും കാട്ടിയതാണ് രാഷ്ട്രീയവഞ്ചന. പാര്‍ട്ടിയെ ഇല്ലാതാക്കാന്‍ ശ്രമിച്ചവരുടെ രാഷ്ട്രീയഗൂഢാലോചന വ്യക്തമായി. യുഡിഎഫിലെ എല്ലാ ധാരണകളും ഇന്നോളം കേരള കോണ്‍ഗ്രസ് പാലിച്ചിട്ടുണ്ട്. അവിശ്വാസപ്രമേയത്തിലെ നിലപാട് യുഡിഎഫ് ഒരിക്കല്‍പ്പോലും ചര്‍ച്ചചെയ്തില്ലെന്നും ജോസ് കെ.മാണി പറഞ്ഞു.