ജോസ് ജോസഫ് പക്ഷങ്ങൾ അവകാശവാദം ഉന്നയിച്ചതോടെ കുട്ടനാട്ടിലെ സീറ്റ് നിർണയത്തിൽ യു ഡി എഫിൽ സർവത്ര ആശയക്കുഴപ്പം. പാലാ ആവർത്തിക്കാതിരിക്കാൻ സീറ്റ് ഏറ്റെടുക്കണമെന്നാണ് കോൺഗ്രസിലെ പൊതുവികാരം .അടുത്ത യു ഡി എഫ് യോഗം ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കും. അതിനിടെ മുസ്്ലീംലീഗിന്റെ ഉന്നതാധികാര സമിതി യോഗം ഇന്ന് മലപ്പുറത്ത് ചേരും.
ആലപ്പുഴ ഡി സി സി പ്രസിഡന്റിനുള്ള ഈ ആത്മ വിശ്വാസം പക്ഷെ കെ പി സി സി ക്കാ യു ഡി എഫിനോ ഇല്ലായെന്നതാണ് യാഥാർഥ്യം. ഇരു കൂട്ടരും പരസ്പരം വെല്ലുവിളിച്ച് നിൽക്കെ അനുനയിപ്പിച്ച് മുന്നോട്ടു പോകുക എളുപ്പമല്ല. പകരം സീറ്റ് ഏറ്റെടുക്കുകയാണ് കോൺഗ്രസിന് മുന്നിലെ വഴി. ഇരുപക്ഷത്തേയും കാര്യങ്ങൾ ബോധ്യപ്പെടുത്തുന്നതും ശ്രമകരമാണ്. രണ്ടില ചിഹ്നവും പാർട്ടിയുമുള്ള ജോസ് കെ മാണിയെ ഒഴിവാക്കി മുന്നോട്ടു പോകുന്നത് നല്ലതല്ല ന്ന തിരിച്ചറിവ് നേതൃത്വത്തിനുണ്ട്. ജോസ് പക്ഷം ഇടതിന് ഒപ്പം പോയാലും ഒരു മുന്നണിയിലും ചേരാതെ സ്വതന്ത്രരായി നിന്ന് മൽസരിച്ചാലും കേട് യു ഡി എഫിന് തന്നെയാണ്. അതേസമയം ജോസുമായി ഒരു ബന്ധവും ഉണ്ടാക്കാൻ ജോസഫ് പക്ഷം സമ്മതിക്കുകയുമില്ല. ഉണ്ടാക്കിയാൽ മുന്നണിയിൽ തുടരില്ലെന്ന് മുന്നറിയിപ്പും നൽകി കഴിഞ്ഞു. ഏതെങ്കിലും ഒരു കേരള കോൺഗ്രസിനെ മാത്രം കൂടെ കൂട്ടി മുന്നോടു പോകാനും നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ മുന്നണിക്കാവില്ല .കാരണം നിയമസഭ തിരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ബാക്കിയുള്ളപ്പോൾ യു ഡി എഫിനിത് ജീവൻ മരണ പോരാട്ടമാണ് . ജനവികാരം സർക്കാരിനെതിരാണന്ന് തെളിയിക്കണം. ആരോപണങ്ങളൊന്നും തെറ്റായിരുന്നില്ലെന്ന് ബോധ്യപ്പെടുത്തണം. അതിലുപരി യു ഡി എഫ് ദുർബലമായിട്ടില്ലെന്ന് തെളിയിക്കണം. സീറ്റിൽ അവകാശ വാദം തുടരുമ്പോഴും കോൺഗ്രസിന്റേയാ യു ഡി എഫിന്റേയോ നേതാക്കളാരും പ്രതികരിക്കാൻ തയാറായിട്ടില്ല.