എറണാകുളത്തെ പതിനഞ്ച് ക്ലബ്ബുകള്‍ കഴിഞ്ഞ നാലുവര്‍ഷംകൊണ്ട് വിറ്റത് മുപ്പതുകോടി രൂപയുടെ മദ്യം. ജീവകാരുണ്യ പ്രവര്‍ത്തനത്തിനായി റജിസ്റ്റര്‍ ചെയ്ത ക്ലബ്ബുകളിലാണ് മദ്യവില്‍പന പൊടിപൊടിക്കുന്നത്. ഇവിടേക്ക് വിതരണം ചെയ്യുന്ന മദ്യത്തിന്റെ അളവിന് നിബന്ധനയില്ലെന്നും വിവരാവകാശ രേഖ വ്യക്തമാക്കുന്നു.
ബവ്റിജസ് ഔട്ട്ലറ്റുകള്‍ക്കും, ബാര്‍ ഹോട്ടലുകള്‍ക്കും പുറമേ സംസ്ഥാനത്ത് നാല്‍പത്തിയൊന്ന് ക്ലബ്ബുകള്‍ക്കാണ് മദ്യവില്‍പനയ്ക്ക് ലൈസന്‍സുള്ളത്. ഇതില്‍ പതിനഞ്ചെണ്ണവും എറണാകുളം ജില്ലയില്‍. കഴിഞ്ഞ നാലുവര്‍ഷത്തിനിടെ എറണാകുളത്തെ ക്ലബ്ബുകളിലൂടെ വിറ്റ മദ്യത്തിന്റെ കണക്ക് നോക്കാം. ആകെ 30.38 കോടി രൂപയുടെ മദ്യം. കഴിഞ്ഞ വര്‍ഷംമാത്രം വിറ്റത് 9.08കോടിയുടേതും. സംസ്ഥാനത്തെ ബാക്കിയുള്ള ക്ലബ്ബുകള്‍കൂടി ചേര്‍ത്താല്‍ തുക ഇരട്ടിയാകും. അംഗങ്ങള്‍ക്ക് മദ്യം വില്‍ക്കാനാണ് ലൈസന്‍സ് നല്‍കുന്നത്. എന്നാല്‍ അംഗസംഖ്യയുടെ അടിസ്ഥാനത്തിലല്ല ക്ലബ്ബുകള്‍ക്ക് സര്‍ക്കാര്‍ മദ്യം നല്‍കുന്നതെന്നും, ആവശ്യപ്പെടുന്നതത്രയും നല്‍കുകയാണ് ചെയ്യുന്നതെന്നും വിവരാവകാശ രേഖ വ്യക്തമാക്കുന്നു.
ലോക്ഡൗണ്‍ സമയത്തടക്കം ക്ലബ്ബുകളില്‍നിന്ന് മദ്യവില്‍പന നടന്നതായി ആക്ഷേപം ഉയര്‍ന്നിരുന്നു. 2016ല്‍ 29 ക്ലബ്ബുകള്‍ക്കാണ് ബാര്‍ ലൈസന്‍സുണ്ടായിരുന്നത്. ബാര്‍ ഹോട്ടലുകളില്‍നിന്ന് 28ലക്ഷംരൂപ വാര്‍ഷിക ലൈസന്‍സ് ഫീസ് ഈടാക്കുമ്പോള്‍ ക്ലബ്ബുകളില്‍നിന്ന് 15 ലക്ഷമാണ് ഈടാക്കുന്നത്.