ഇടുക്കി ചിന്നക്കനാലിലെ സർക്കാർ ഭൂമി കയ്യേറ്റങ്ങള്‍ക്കെതിരേ കര്‍ശന നടപടിയുമായി റവന്യൂവകുപ്പ്. വെള്ളൂക്കുന്നേല്‍ കുടുംബം കയ്യേറി കൈവശം വച്ചിരുന്ന അമ്പതേക്കറിലധികം വരുന്ന സര്‍ക്കാര്‍ ഭൂമി തിരിച്ച് പിടിച്ച് ബോര്‍ഡ് സ്ഥാപിച്ചു. ഇടുക്കി ജില്ലാ കലക്ടര്‍ എച്ച്. ദിനേശന്‍ നേരിട്ടെത്തിയാണ് കയ്യേറ്റം തിരിച്ച് പിടിച്ചത്.
ചിന്നക്കനാലില്‍ ലോക് ഡൗണിന്റെ മറവില്‍ കയ്യേറ്റങ്ങള്‍ എറിയതായി സ്പെഷ്യൽ തഹസിൽദാർ കണ്ടെത്തിയിരുന്നു. ഇതേ തുടര്‍ന്ന് സമഗ്രമായ അന്വേഷണം നടത്താന്‍ ജില്ലാ കലക്ടര്‍ നിര്‍ദ്ദേശം നല്‍കി. റവന്യൂ വകുപ്പ് നടത്തിയ അന്വേഷണത്തില്‍ വെള്ളൂക്കുന്നേൽ കുടുംബം ഏക്കറ് കണക്കിന് ഭൂമി കയ്യേറി കൈവശപ്പെടുത്തിയതായി കണ്ടെത്തി. ഇതേതുടര്‍ന്നാണ് ഭൂമി ഏറ്റെടുക്കുന്നതിന് നടപടി സ്വീകരിച്ചത്. കയ്യേറ്റം തിരിച്ച് പിടിച്ചതിനൊപ്പം സര്‍ക്കാര്‍ ഭൂമി അനധികൃതമായി കൈവശപ്പെടത്തിയവര്‍ക്കെതിരേ കേസെടുക്കുന്നതിനും ജില്ലാ കലക്ടര്‍ നിര്‍ദ്ദേശം നല്‍കി.
ചിന്നക്കനാല്‍ സിമന്റ് പാലത്ത് സര്‍വ്വേ നമ്പര്‍ 20/1ല്‍പെട്ട 21 ഏക്കര്‍ 30 സെന്റ്, ചിന്നക്കനാല്‍ മൗണ്ട്‌ഫോര്‍ട്ട് സ്‌കൂളിന്റെ സമീപത്തുള്ള സര്‍വ്വേ നമ്പര്‍ 517, 518, 520, 526, 577 എന്നിവ ഉള്‍പ്പെട്ട 18 ഏക്കര്‍ 30 സെന്റ്, സര്‍വ്വേ നമ്പര്‍ 20/1ല്‍പെട്ട 1 ഏക്കര്‍ 74സെന്റ് എന്നിവയാണ് തിരിച്ച് പിടിച്ചത്. കയ്യേറ്റങ്ങള്‍ക്കെതിരേ ശക്തമായ നടപടികളുമായി മുമ്പോട്ട് പോകുമെന്നും റവന്യൂവകുപ്പ് വ്യക്തമാക്കി.