ഹൃദയം നൊന്ത് പിടഞ്ഞു; തിരിഞ്ഞുനോക്കിയില്ല; ഡോക്ടർക്ക് ദാരുണാന്ത്യം

dr-faizal
SHARE

 ‘ദിവസങ്ങൾ നീണ്ട കോവിഡ് ഡ്യൂട്ടി കഴിഞ്ഞു വീട്ടിലേക്കു മടങ്ങിയ എന്നെ കാത്തിരുന്ന വാർത്ത ഡോക്ടറായ അനിയന്റെ മരണവും അവന് നേരിട്ട അവഗണനയും ആയിരുന്നു’. കഴിഞ്ഞ ദിവസം ഹൃദയാഘാതം മൂലം ഹരിപ്പാട് മരിച്ച വലിയകത്ത് വീട്ടിൽ ഡോക്ടർ ഫൈസലിനെ(44) കുറിച്ച് പറഞ്ഞപ്പോൾ സഹോദരി ഡോ.അസീനയുടെ ശബ്ദമിടറി. ഫൈസലിന്റെ അവസാന നിമിഷങ്ങളിൽ സഹായത്തിന് കോവിഡ് ഭീതിമൂലം ആരുമെത്തിയില്ലെന്ന വാർത്തയാണ് അസീനയെ കൂടുതൽ സങ്കടപ്പെടുത്തുന്നത്. തൃശൂർ ജില്ലാ ആശുപത്രിയിൽ ഡോക്ടറാണ് അസീന.

‘എട്ട് സഹോദരങ്ങളിൽ ഏറ്റവും ഇളയവനായിരുന്നു ആലപ്പുഴ ചെറിയനാട്‌ പിഎച്ച്സിയിലെ മെഡിക്കൽ ഓഫിസർ ഇൻചാർജ് ആയിരുന്ന ഡോ. ഫൈസൽ. പത്താം ക്ലാസിൽ ആറാം റാങ്കും എൻട്രൻസിൽ 121ാം റാങ്കുമുണ്ടായിരുന്നു ഫൈസലിന്. വീട്ടിൽ കൺസൽറ്റേഷനോ ക്ലിനിക്കോ വേണ്ടെന്നു പറഞ്ഞു ട്രൈബൽ യൂണിറ്റുകളിൽ രോഗികളെ ചികിത്സിക്കാൻ പോയ ഡോക്ടർ. ജോലിയോട് അത്രയും ആത്മാർഥത ആയിരുന്നു അവന്. അങ്ങനെ ഒരാളാണ് മരണത്തിനു കീഴടങ്ങുമ്പോൾ സഹായം ലഭിക്കാതെ മണിക്കൂറുകളോളം ഒറ്റയ്ക്കായി പോയത്’ – അസീന പറഞ്ഞു.

ഡോ. ഫൈസലിന്റെ ഭാര്യ സീന വിദേശത്താണ്. 10 വയസ്സുള്ള മകനും ഭാര്യാമാതാവിനും ഒപ്പം ഹരിപ്പാട്ടെ വീട്ടിലായിരുന്നു ഫൈസൽ താമസിച്ചിരുന്നത്. വൈകിട്ടുള്ള പതിവ് ചായയ്ക്ക് വരാതിരുന്നപ്പോഴാണ് വീട്ടിലുള്ളവർ ഫൈസലിനെ അന്വേഷിച്ച് മുകളിലെ നിലയിലെ മുറിയിലെത്തിയത്. വിളിച്ചിട്ട് അനക്കമില്ലെന്ന് കണ്ടയുടനെ ഭാര്യാമാതാവ് പലരെയും വിളിച്ചെങ്കിലും കോവിഡ് ഭീതി മൂലം ആരും വന്നില്ല. പിന്നീട് മണിക്കൂറുകൾ കഴിഞ്ഞ് ആംബുലൻസ് എത്തി. അതിലെ ജീവനക്കാരാണ് ഫൈസലിന്റെ  മൃതശരീരം താഴെയെത്തിച്ചത്. 

ഫൈസലിന് നേരിടേണ്ടി വന്ന ഈ അവഗണനയെക്കുറിച്ചു അസീന സമൂഹമാധ്യമത്തിൽ ഇങ്ങനെ എഴുതി – ‘പൊതുജനത്തിനു വേണ്ടി ഊണും ഉറക്കവും കുടുംബവും സ്വന്തം ആരോഗ്യവും കളഞ്ഞു അഹോരാത്രം പ്രവർത്തിക്കുന്ന ഡോക്ടർമാർ അടക്കമുള്ള ആരോഗ്യപ്രവർത്തകരോട്.. ഈ സമൂഹത്തിലെ ചിലരുടെ പ്രവൃത്തികൾ എന്നെ ശരിക്കും തളർത്തി. എന്റെ പൊന്നനിയന് കണ്ണീരോടെ വിട.’ 

ഫെയ്സ്ബുക്ക് കുറിപ്പ് വായിക്കാം;

എന്റെ ഇളയ സഹോദരൻ ഡോ. ഫൈസൽ (44 വയസ്സ്) ഹൃദയാഘാതത്തെ തുടർന്ന് 10/8/2020 നു വൈകിട്ടു ഹരിപ്പാട് വെച്ച് മരണപ്പെട്ടു .ആലപ്പുഴ ചെറിയനാട്‌ പിഎച്ച്സിയിലെ ചാർജ് മെഡിക്കൽ ഓഫീസർ ആയിരുന്നു. തൃശ്ശൂർ മെഡിക്കൽ കോളേജിൽ നിന്നും എംബിബിഎസ് ബിരുദം നേടി. തിരുവനന്തപുരം മെഡിക്കൽ കോളജിൽ പൾമണോളജിയിൽ പിജി പൂർത്തിയാക്കിയ ശേഷം മാസങ്ങൾക്കു മുൻപാണ് സർവീസിൽ തിരികെ പ്രവേശിച്ചത് . ഭാര്യ ഡോ. .സീന ,പീഡിയാട്രീഷൻ ആണ് .ഏക മകൻ റസ്താൻ അഞ്ചാം ക്ലാസ്സിൽ പഠിക്കുന്നു.

നിന്റെ കുട്ടിക്കാലവും ,ജീവിതത്തിൽ എന്നും നിന്നെ പിന്തുടർന്ന ദൗഭാർഗ്യങ്ങളും എന്നും എനിക്ക് വേദനാജനകമായ നിമിഷങ്ങളാണ് കുട്ടി! SSLC ക്ക് സംസ്ഥാനത്തു 6th Rank ,entrance പരീക്ഷയിൽ ഉയർന്ന റാങ്കും നേടി നാടിന്റെയും പഠിച്ച സ്ഥാപനത്തോന്റെയും അഭിമാനമായി. ജീവിതത്തിന്റെ അന്ത്യനിമിഷങ്ങളിൽ പോലും ഹൃദയാഘാതം മൂലം അബോധാവസ്ഥയിൽ ആയ നിന്നെ ഒന്ന് ആശുപത്രിയിൽ എത്തിക്കാൻ ഒന്ന് സഹായിക്കാൻ പോലും (ഡോക്ടർ ആയ നിനക്ക് കോവിഡ് ആണെങ്കിലോ എന്ന് സംശയിച്ചു ) നമ്മുടെ സമൂഹത്തിലെ ,നിനക്കു ചറ്റും താമസിക്കുന്ന ആരും വന്നില്ല എന്നറിഞ്ഞപ്പോൾ എന്റെ ചങ്കു പറിഞ്ഞു പോകുന്നത് പോലെ എനിക്ക് തോന്നി ..

നീയും ഞാനും നമ്മുടെ കുടുംബത്തിലെയും ,സർക്കാർ ,പ്രൈവറ്റ് മേഖലയിലെ ഡോക്ടർമാർ അടക്കമുള്ള ആരോഗ്യപ്രവർത്തകരോട് ..(പൊതു ജനത്തിന് വേണ്ടി ഊണും ഉറക്കവും ,കുടുംബവും സ്വന്തം ആരോഗ്യവും കളഞ്ഞു അഹോരാത്രം പ്രവർത്തിക്കുന്ന ) ഈ സമൂഹത്തിലെ ചിലരുടെ പ്രവർത്തികൾ എന്നെ ശരിക്കും തളർത്തി. .

എന്റെ പൊന്ന് അനിയന് കണ്ണീരോടെ വിട ..നിന്റെ ആഖിറം പരമകാരുണികനായ അള്ളാഹു വിശാലമാക്കി തരട്ടെ .എല്ലാ പാപങ്ങളും അവൻ പൊറുത്തു തരട്ടെ വേദനയും ,വിഷമങ്ങളും ,അവഗണനയും ഇല്ലാത്ത ലോകത്തു എന്റെ പൊന്നുണ്ണീ നീ സന്തോഷമായിരിക്കുക ..നിന്റെ സൗമ്യവും ,പുഞ്ചിരിയുതിരുന്ന മുഖവും ഞങ്ങളുടെ മനസ്സിൽ മായാതെ ജീവിതാവസാനം വരെ നിലനിൽക്കും .ഞങ്ങളുടെ പ്രാർത്ഥനയിൽ എന്നും നീ ഉണ്ടാകും .. കണ്ണീരോടെ ഒരിക്കൽ ക്കൂടി യാത്രാമൊഴി ..

MORE IN KERALA
SHOW MORE
Loading...
Loading...