ദിവസങ്ങളായി തുടരുന്ന പെരുമഴ മൂന്ന് കുട്ടി കര്‍ഷകരുെട കൃഷിയിടവും വെള്ളത്തിലാക്കി. കൊല്ലം മയ്യനാട് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികൾകളുടെ കൃഷിയാണ് നശിച്ചത്. വേനലിനെ തോല്‍പ്പിച്ച് അവര്‍ വിളയിച്ചതെല്ലാം മഴയെടുത്തു.
വേനലധി കോവിഡ് കൊണ്ടുപോയപ്പോഴാണ് മൂന്നു വിദ്യാര്‍ഥികള്‍ മണ്ണിലേക്ക് ഇറങ്ങിയത്. മയ്യനാട് ഹയർ സെക്കൻഡറി സ്കൂളിലെ എട്ടാം ക്ളാസ് വിദ്യാർഥിനിയായ വാണിയും അഞ്ചാം ക്ലാസുകാരായ ഹേമന്തും വാസുദേവും. താന്നി കായലിന് സമീപം തരിശുകിടന്ന ഭൂമി വൃത്തിയാക്കി കപ്പയും മധുരക്കിഴങ്ങും മഞ്ഞളും കൂർക്കയും വഴുതനവും വെണ്ടയുമൊക്കെ നട്ടു.
വിളകള്‍ വെയിലേറ്റ് വാടാതിരിക്കാന്‍ സ്വന്തമായി കുഴി കുത്തി വെള്ളവും കണ്ടെത്തി. എന്നാല്‍ കൂഞ്ഞു സ്വപ്നങ്ങളിലേക്ക് പെരുമഴ പെയ്തിറങ്ങി. നഷ്ട പരിഹാരം വേണമെന്നാണ് കുട്ടികളുടെ ആവശ്യം. ആദ്യ കൃഷി മഴയെടുത്തെങ്കിലും തോറ്റുകൊടുക്കാന്‍ ഇവര്‍ക്ക് മനസില്ല. വെള്ളമിറങ്ങിയാല്‍ വീണ്ടും കൃഷി ഇറക്കും.