കണ്‍മുന്നിലുണ്ടായ വലിയ ദുരന്തത്തിന്റെ ഞെട്ടലിലാണ് പെട്ടിമുടിയിലെ ദുരന്തമുഖത്തുനിന്നും തലനാരിഴയ്ക്ക് ജീവന്‍ തിരിച്ച് കിട്ടിയ രണ്ട് കുടുംബങ്ങളിലെ ഏഴുപേര്‍. ഭീതി നിറഞ്ഞ കുഞ്ഞു മുഖങ്ങളില്‍ ഇപ്പോഴും കണ്ണുനീരുണങ്ങിയിട്ടില്ല.
ഒരുനിമിഷം കൊണ്ട് എല്ലാം കഴിഞ്ഞു. ഞങ്ങളുടെ ജീവന്‍ മാത്രം തിരിച്ച് തന്നു. ഒരു കുടുംബമായി ജീവിച്ചവരെ ഒന്നും ബാക്കിവയ്ക്കാതെ കൊണ്ടുപോയി. പറഞ്ഞ് മുഴുവിക്കാന്‍ ഇവര്‍ക്ക് കഴിയുന്നില്ല. ചെറുപ്പം മുതല്‍ ഒന്നിച്ച് കളിച്ച് വളര്‍ന്ന പ്രീയപ്പെട്ട കൂട്ടുകാരിയെ ഇനിയൊരിക്കലും കാണാന്‍ കഴിയില്ലെന്നോര്‍ത്ത് കരയുന്ന കവിതയും ഉണങ്ങാത്ത മുറുവാണ്. ഉരുള്‍പൊട്ടിയൊലിച്ചെത്തിയ വലിയ ശബ്ദം കേട്ട് സുനാമി വരുന്നമ്മേയെന്ന് ഉറക്കെ നിലവിളിച്ച മിഥുന്റെ കണ്ണുകളില്‍ ഇപ്പോഴും ഭീതി നിറയുകയണ്.
ഉരുള്‍പൊട്ടലുണ്ടായി തകര്‍ന്ന് നാല് ലയങ്ങളിൽ ഇടതുവശത്ത് അല്‍പ്പം ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന വീട്ടിലാണ് ഷണ്‍മുകയ്യ, ഭാര്യ മാഹാലക്ഷ്മി, മക്കളായ മഹാരാജ, ലാവണ്യ എന്നിവരും മറ്റൊരു കുടുമ്പത്തിലെ അംഗങ്ങളായ വിജയകുമാര്‍ ഭാര്യ രാമലക്ഷമി, മക്കളായ മിഥുന്‍ കുമാര്‍, രെഞ്ചിത്ത് കുമാര്‍ എന്നിവര്‍ താമസിച്ചിരുന്നത്. മലമുകളില്‍ നിന്നും ഉരുള്‍ വരുന്ന ശബ്ദ്ദം കേട്ട് പുറത്തിറങ്ങും മുമ്പ് എല്ലാം കഴിഞ്ഞിരുന്നു. ഇന്ന് ഇവരും ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നവരും മാത്രമാണ് ദുരന്തത്തില്‍ ബാക്കിയായത്. എല്ലാം കവര്‍ന്നെടുത്ത ദുരന്ത നിമിഷത്തെ ശപിച്ചും ഉള്ളിലെ തീരാത്ത വേദനയുമായി ഇവര്‍ കഴിയുകയാണ്.