കോവിഡ് പ്രതിരോധ പ്രവർത്തകർക്ക് ആത്മവിശ്വാസം പകരുന്ന വാർത്ത പങ്കുവച്ചിരിക്കുകയാണ് ആരോഗ്യമന്ത്രി കെ.കെ ശൈലജ ടീച്ചർ. കോവിഡ് പോസിറ്റീവായ കണ്ണൂര്‍ സ്വദേശിനിയായ 32 കാരി ഇരട്ടക്കുട്ടികള്‍ക്ക് ജന്മം നല്‍കിയ വിവരമാണ് മന്ത്രി പങ്കുവയ്ക്കുന്നത്. ഐ.വി.എഫ് ചികിത്സ വഴി ഗര്‍ഭം ധരിച്ച കോവിഡ് പോസിറ്റീവായ ഒരു യുവതി രണ്ട് കുട്ടികള്‍ക്ക് ജന്മം നല്‍കിയതും ഇന്ത്യയില്‍ തന്നെ ആദ്യമാണെന്നും ടീച്ചർ കുറിച്ചു.
ശൈലജ ടീച്ചറുടെ കുറിപ്പ് വായിക്കാം: കോവിഡ് ചികിത്സയില്‍ കേരളം മറ്റൊരു ചരിത്ര നിമിഷത്തിന് കൂടി സാക്ഷിയാകുകയാണ്. കോവിഡ് പോസിറ്റീവായ കണ്ണൂര്‍ സ്വദേശിനിയായ 32 കാരി കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഇരട്ടക്കുട്ടികള്‍ക്ക് ജന്മം നല്‍കി. ഇതാദ്യമായാണ് കോവിഡ് പോസിറ്റീവായ യുവതി ഇരട്ടക്കുട്ടികള്‍ക്ക് ജന്മം നല്‍കിയത്. ഐ.വി.എഫ് ചികിത്സ വഴി ഗര്‍ഭം ധരിച്ച കോവിഡ് പോസിറ്റീവായ ഒരു യുവതി രണ്ട് കുട്ടികള്‍ക്ക് ജന്മം നല്‍കിയതും ഇന്ത്യയില്‍ തന്നെ ഇതാദ്യമായാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്.
കണ്ണൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടുന്ന അമ്പതാമത്തെ കോവിഡ് പോസിറ്റീവ് ഗര്‍ഭിണിയാണ് ഇരട്ടക്കുട്ടികള്‍ക്ക് ജന്മം നല്‍കിയത്. ഒമ്പതാമത്തെ സിസേറിയന്‍ വഴിയുള്ള പ്രസവമാണിത്. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ മുഴുകുന്ന ഈ സമയത്ത് ഇതുപോലുള്ള വാര്‍ത്തകള്‍ കേള്‍ക്കുമ്പോള്‍ സന്തോഷമുണ്ട്. ആരോഗ്യ പ്രവര്‍ത്തകര്‍ ചെയ്യന്ന വലിയ സേവനങ്ങളുടെ ഉദാഹരണമാണിത്. കുഞ്ഞിനും അമ്മയ്ക്കും എല്ലാവിധ ആശംസകളും നേരുന്നു.