വയനാട് വാളാട് ക്ലസ്റ്ററിൽ ആന്റിജൻ ടെസ്റ്റിൽ മുപ്പതുപേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി സൂചന. ഇവിടെയും സമീപ പ്രദേശങ്ങളിലും ഇന്നും വ്യാപക പരിശോധനകൾ നടക്കും.ഭീഷണിപ്പെടുത്തിയെന്ന ആരോഗ്യപ്രവർത്തകരുടെ പരാതിയിൽ നല്ലൂർനാടുള്ള ചികിത്സാ കേന്ദ്രത്തിൽ പ്രവേശിപ്പിച്ച അഞ്ചു പേർക്കെതിരെ കേസെടുത്തു.
ഇന്നലെ മാത്രം വാളാട് 630 പേരെയാണ് ആന്റിജൻ ടെസ്റ്റിന് വിധേയമാക്കിയത്. ഇതിൽ മുപ്പത് പേർക്ക് കൂടി പോസിറ്റീവെന്നാണ് സൂചന. കഴിഞ്ഞ ദിവസം ജില്ലയിൽ സ്ഥിരീകരിച്ച 124 കേസുകളും വാളാട് ക്ലസ്റ്ററുമായി ബന്ധപ്പെട്ടതാണ്. ഇത് വരെ 215 കേസുകളാണ് ഇവിടെ ഔദ്യോഗികമായി സ്ഥിരീകരിച്ചത്. ഇന്നലെ പ്രദേശത്തെ മൂന്ന് ആദിവാസി കോളനികളിൽ നടത്തിയ ടെസ്റ്റുകളെല്ലാം നെഗറ്റീവാണ്.
ഇന്ന് എണ്ണൂറോളം ടെസ്റ്റ് നടത്താനാണ് ലക്ഷ്യം.
വാളാട് ഉൾപ്പെടുന്ന തവിഞ്ഞാൽ പഞ്ചായത്തിന്റെ സമീപ പഞ്ചായത്തുകളിലും പരിശോധനകൾ നടക്കുന്നുണ്ട്.
ആരോഗ്യ പ്രവർത്തകരുടെ പരാതിയെ തുടർന്ന് നല്ലൂർനാട് ചികിത്സാ കേന്ദ്രത്തിൽ കഴിയുന്ന അഞ്ചു പേർക്കെതിരെയാണ് കേസെടുത്തത്.
ജോലി തടസപ്പെടുത്തി ജീവനക്കാരെ ഭീഷണിപ്പെടുത്തി എന്നീ പരാതികളാണുള്ളത്.
ചികിത്സാ കേന്ദ്രത്തിൽ അടിസ്ഥാന സൗകര്യങ്ങൾ ഇല്ലെന്ന പരാതി നേരത്തെ ഉയർന്നിരുന്നു. കോവിഡ് പരിശോധനക്ക് വിധേയമാകരുത് എന്ന് സമൂഹ മാധ്യമങ്ങളിൽ പോസ്റ്റിട്ട വാളാട് സ്വദേശി കുന്നോത്തു അബ്ദുൽ റഷീദിനെതിരെ തലപ്പുഴ പൊലീസ് കേസെടുത്തു.