കോവിഡ് സെന്റര്‍ മാത്രമായതോടെ കളമശേരി മെഡിക്കല്‍ കോളജില്‍ ചികില്‍സയ്ക്കിടമില്ലാതെ ഇരുനൂറോളം സ്പെഷലിസ്റ്റ് ഡോക്ടര്‍മാര്‍. വിപുലമായ ചികില്‍സാ സൗകര്യമുള്ള മെഡിക്കല്‍ കോളജിലെ സ്പെഷല്‍റ്റി വിഭാഗങ്ങളെല്ലാം അടച്ചാണ് കോവിഡ് സെന്റര്‍ സ്ഥാപിച്ചത്. നൂറില്‍ താഴെ കോവിഡ് രോഗികളെ മാത്രം ചികില്‍സിക്കുന്ന മെഡിക്കല്‍ കോളജില്‍ അതിന്റെ നാലിരട്ടിയോളം കിടക്കകളാണ് ഒഴിഞ്ഞുകിടക്കുന്നത്. ഹൃദ്രോഗം അടക്കം ഗുരുതര രോഗങ്ങൾക്ക് ചികിത്സ കിട്ടാതെ വലയുന്നത് എറണാകുളം ജില്ലയിലെ സാധാരണക്കാരായ രോഗികളും.
കൊച്ചിയിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് അപ്പാടെ കോവിഡ് ചികില്‍സയ്ക്കുള്ള പ്രത്യേക കേന്ദ്രമാക്കുമെന്നായിരുന്നു പ്രഖ്യാപനം . മുഴുവന്‍ കിടപ്പ് രോഗികളെയും ഒഴിപ്പിച്ച് ആശുപത്രി നാലുമാസം മുമ്പാണ് ആശുപത്രി കോവിഡ് സെന്ററാക്കിയത് .സ്പെഷല്‍റ്റി വിഭാഗങ്ങള്‍ ജനറല്‍ ആശുപത്രിയിലേക്ക് മാറ്റുമെന്നും അറിയിച്ചു . 350 കോവിഡ് രോഗികള്‍ക്ക് ഇവിടെ ഒരേ സമയം ചികില്‍സയെന്നായിരുന്നു വാഗ്ദാനം. പക്ഷേ ഒന്നും നടന്നില്ല. നൂറില്‍ കൂടുതല്‍ രോഗികളെ ഒരുഘട്ടത്തിലും ഇവിടെ പ്രവേശിപ്പിച്ചില്ല . പുതിതായെത്തുന്നവരെ ആഡ്്ലക്സിലെ ഫസ്റ്റ് ലൈൻ കോവിഡ് ട്രീറ്റ്മെന്റ് സെന്ററിലേക്ക് വഴിതിരിച്ച് അധികൃതര്‍ മെഡിക്കല്‍ കോളജ് റിസര്‍വായി തന്നെ നിലനിര്‍ത്തുകയാണ് . ആഡ്്ലക്സില്‍ മാത്രം ഇപ്പോള്‍ 161രോഗികളുണ്ട് . അടുത്ത ദിവസം pvs ആശുപത്രിയിലും , cial കൺവെൻഷൻ സെന്ററിലും കോവിഡ് രോഗികളെ പ്രവേശിപ്പിച്ചു തുടങ്ങും. കോവിഡ് ഇതര ചികില്‍സയ്ക്കായി ഒന്നോ രണ്ടോ ആശുപത്രി ബ്ലോക്കുകള്‍ മാറ്റി സ്പെഷല്‍റ്റി ക്ലിനിക്കുകള്‍ തുറക്കാന്‍ ഒരു പ്രയാസവുമില്ലെന്നിരിക്കെയാണ് മെഡിക്കല്‍ കോളജ് അധികൃതരുടെ ഈ പിടിവാശി. കോവിഡ് രോഗി ചികില്‍സയ്ക്കെത്തിയതോടെ എറണാകുളം ജനറല്‍ ആശുപത്രിയിലെ പകുതിയിലേറെ ഡോക്ടര്‍മാര്‍ ക്വാറന്റീനില്‍ പോയതോടെ ഇവിടെയും ചികില്‍സ വഴിമുട്ടി . ഇത്രയൊക്കെ പ്രതിസന്ധിയുണ്ടായിട്ടും കളമശേരിയില്‍ മറ്റ് ചികില്‍സാ വിഭാഗങ്ങള്‍ ആരംഭിക്കാന്‍ അധികൃതര്‍ തയ്യാറായിട്ടില്ല.
ലൈബ്രറി ബ്ലോക്കിലെ ഏഴ് നിലകളിലായാണ് കളമശേരി മെഡിക്കല്‍ കോളജില്‍ കോവിഡ് സെന്റര്‍ പ്രവര്‍ത്തിക്കുന്നത്. ഇവിടെ മറ്റ് വിഭാഗങ്ങളില്‍ ചികിത്സ ആരംഭിച്ചാല്‍ കോവിഡ് രോഗികളുമായി യാതൊരുവിധ സമ്പര്ക്കത്തിനും കാരണവുമാവുകയില്ല. സര്‍ജറി, ഗൈനക്ക് , ഇ എന്‍ ടി, ഒാര്‍ത്തോ, ന്യൂറോ, സൈക്ക്യാട്രി, നിയോ നറ്റോളജി, പീഡ്രിയാട്രിക്സ്, ന്യൂറോളജി തുടങ്ങിയ സ്പെഷ്യല്‍റ്റി സൂപ്പര്‍ സ്പെഷ്യല്‍റ്റി വിഭാഗങ്ങളിലെ ഇരുന്നൂറോളം വിദഗ്ധ ഡോക്ടര്‍മാരാണ് ചികിത്സിക്കാന്‍ രോഗികളില്ലാതെ കഴിയുന്നതും.