വൈദ്യുതി ബസ് നിർമാണത്തിന്റേയും വിപണനത്തിന്റേയും സാധ്യതയെക്കുറിച്ച് പഠിക്കാൻ പ്രൈസ് വാട്ടർ കൂപ്പേഴ്സിന് സർക്കാർ കരാർ നൽകിയത് ബസ് നിർമാണത്തിൽ വിദേശ കമ്പിനിയുമായി ചർച്ച നടത്തിയതിന് ശേഷമെന്ന് സൂചന. വ്യവസായ വകുപ്പിന് കീഴിലുള്ള കേരള ഓട്ടോ മൊബൈൽസും സ്വിറ്റ്സർലാൻഡ് ആസ്ഥാനമായ കമ്പിനിയും തമ്മിലാണ് ധാരണയുണ്ടാക്കിയത് .ബസ് നിർമാണം പഠിക്കാൻ പ്രൈസ് വാട്ടർ കൂപ്പേഴ്സിനെ തീരുമാനിച്ച അന്ന് തന്നെ ഗതാഗത സെക്രട്ടറി കമ്പിനിക്ക് കത്തയച്ചതിന്റ രേഖകളും പുറത്തു വന്നു
കഴിഞ്ഞവര്‍ഷം കൊച്ചിയില്‍ നടന്ന നിക്ഷേപക സംഗമത്തില്‍ പങ്കെടുത്ത സ്വിറ്റ്സർലന്റ് ആസ്ഥാനമായ കമ്പനി സംസ്ഥാനത്ത് വൈദ്യുതി വാഹനങ്ങള്‍ നിർമിക്കാൻ താൽപര്യവുമായി സര്‍ക്കാരിനെ സമീപിച്ചു. വ്യവസായ വകുപ്പിന്റ അനുമതിയോടെ കേരള ഓട്ടോ മൊബൈൽസ് കമ്പനിയുമായി ധാരണയുണ്ടാക്കി. 51 ശതമാനം ഓഹരി സ്വിസ് കമ്പനിക്കും 49 ശതമാനം കേരള ഒാട്ടോമൊബൈല്‍സിനും. കെ.എസ്.ആര്‍.ടി.സിക്ക് വേണ്ട വൈദ്യുതി ബസുകള്‍ നിര്‍മിക്കാമെന്നായിരുന്നു ധാരണ. വർഷം ആയിരം ബസുകൾ വീതം ആദ്യഘട്ടത്തില്‍ മൂവായിരം ബസുകള്‍ കെ.എസ്.ആര്‍.ടി.സി വാങ്ങും.വൈദ്യുതി ബസുകള്‍ വാടകയ്ക്ക് എടുത്ത് കൈപൊള്ളിയ കെ.എസ്.ആര്‍.ടി.സി ഇത് അംഗീകരിക്കാന്‍ തയാറായില്ല. ഇതോടെയാണ് വൈദ്യുതി ബസുകളുടെ സാധ്യത ബാറ്ററി നിര്‍മാണം എന്നിവയെക്കുറിച്ച് പഠിക്കാന്‍ സര്‍ക്കാര്‍ പ്രൈസ് വാട്ടര്‍ കൂപ്പേഴ്സ് കമ്പനിയെ ഏല്‍പിച്ചത്. ബസ് നിര്‍മാണത്തില്‍ വിദേശ കമ്പനിയുമായി കരാറുണ്ടാക്കിയിട്ട് എന്തിനാണ് പഠനം എന്നതാണ് ഉയരുന്ന ചോദ്യം. പ്രൈസ് വാട്ടര്‍ കമ്പനിയെ പഠനം ഏല്‍പിക്കാന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്ന അന്ന് തന്നെ ഗതാഗത സെക്രട്ടറി കമ്പനി പ്രതിനിധികള്‍ക്ക് കത്ത് അയച്ചതിന്റ രേഖകളും പുറത്തുവന്നു. പൊതുഗതാഗതത്തിന് അനുയോജ്യമല്ലെന്ന് വ്യക്തമായിട്ടും ഗതാഗതവകുപ്പ് അമിത ആവേശം കാണിച്ചതും സംശയം ഉയര്‍ത്തുന്നുണ്ട്. വൈദ്യുതി വാഹനങ്ങളുടെ പ്രചാരണത്തിനായി കേന്ദ്രം അനുവദിച്ച ഫണ്ടാണ് കണ്‍സള്‍ട്ടന്‍സി കമ്പനിക്ക് നല്‍കുന്നത്. ഇത് സംബന്ധിച്ച് സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയെങ്കിലും തുക കൈമാറിയില്ലെന്ന് മാത്രമേയുള്ളു.