‘കേരളത്തിന്റെ കരുതലിന് നന്ദി’; മോദിക്കും പിണറായിക്കും കത്തെഴുതി യുഎസ് എഴുത്തുകാരി

modi-pinarayi-letter
SHARE

മഹാമാരിയുടെ കാലത്തു ചികിത്സയും സംരക്ഷണവും നൽകിയ ദൈവത്തിന്റെ സ്വന്തം നാടിനു നന്ദി അറിയിച്ചു വിദേശ വനിത. ജീവകാരുണ്യ പ്രവർത്തനങ്ങൾക്കു കേരളത്തിലെത്തി എൺപതിലേറെ ദിവസം ചികിത്സയിലും നിരീക്ഷണത്തിലും കഴിഞ്ഞ അമേരിക്കൻ വനിത വനജ ആനന്ദയാണു കേരളത്തിന്റെ കരുതലിനു നന്ദി അറിയിച്ചു മുഖ്യമന്ത്രി പിണറായി വിജയനു കത്തയച്ചത്.

അതിഥികൾക്ക് ആദരവും കരുതലും നൽകുന്നതു ഭാരത സംസ്കാരത്തിന്റെ ഭാഗമാണ്. കേരളത്തിൽ താനത് അനുഭവിച്ചെന്നു വനജ ആനന്ദ പറഞ്ഞു. പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കും പ്രത്യേകം നന്ദി അറിയിച്ചുള്ള കത്ത് സുഹൃത്തും ജീവകാരുണ്യ പ്രവർത്തകനുമായ ഡോ. ജോൺസൺ വി. ഇടിക്കുള മുഖേനയാണു കൈമാറിയത്. ന്യൂറോ സയൻസിൽ ബിരുദം നേടിയ അമേരിക്കൻ എഴുത്തുകാരിയാണു വനജ ആനന്ദ. വിദ്യാഭ്യാസം, ഓട്ടിസവും സെറിബ്രൽ പാൾസിയും ബാധിച്ച കുട്ടികളുടെ ക്ഷേമം തുടങ്ങിയ മേഖലകളിൽ 10 വർഷമായി ഇന്ത്യയിൽ പ്രവർത്തിക്കുന്നുണ്ട്. ഒട്ടേറെ ഗ്രന്ഥങ്ങളുടെ രചയിതാവാണ്.

ഗ്ലോബൽ പീസ് വിഷൻ ഡയറക്ടർ, ലിവിങ് വാട്ടർ മിഷൻ കോഓർഡിനേറ്റർ, ഹിൽ റേഞ്ച് ഡവലപ്മെന്റ് സൊസൈറ്റി (എച്ച്ആർഡിഎസ്) ഇന്ത്യയുടെ ഇന്റർനാഷനൽ വൊളന്റിയർ എന്നീ ചുമതലകളും നിർവഹിക്കുന്നു. ഇന്ത്യയോടുള്ള അടുപ്പത്തിന്റെ സൂചകമായാണു വനജ ആനന്ദ എന്ന പേരു സ്വീകരിച്ചത്. 2018ൽ പ്രളയ ബാധിത പ്രദേശങ്ങളിൽ ഒട്ടേറെ സഹായമെത്തിച്ചിരുന്നു. അട്ടപ്പാടിയിലെ ആദിവാസി കുട്ടികളുടെ പുരോഗതിക്കായി പ്രവർത്തിക്കുന്നതിന് എച്ച്ആർഡിഎസിന്റെ ക്ഷണപ്രകാരം മാർച്ച് 16നാണു കേരളത്തിലെത്തിയത്.

എയർപോർട്ടിലെ പരിശോധനയിൽ പനിയുണ്ടെന്നു കണ്ടെത്തി. തുടർന്നു ചികിത്സയിലും നിരീക്ഷണത്തിലുമായിരുന്നു. ഏപ്രിൽ ഒന്നിന് അട്ടപ്പാടിയിലേക്കുള്ള യാത്രയിൽ മുക്കാലി ചെക്പോസ്റ്റിൽ ഇവരെ തടഞ്ഞു. തുടർന്നു ജില്ലാ കലക്ടർ ഇടപെട്ടു പാലക്കാട് ജില്ലാ ആശുപത്രിയിലും കെടിഡിസിയുടെ ഗെസ്റ്റ് ഹൗസിലും താമസവും ഭക്ഷണവും ഒരുക്കി. ഏപ്രിൽ 16 മുതൽ ജൂൺ 5 വരെ ഗെസ്റ്റ് ഹൗസിലെ ജീവിതം അവിസ്മരണീയമായിരുന്നെന്നു വനജ ആനന്ദ പറഞ്ഞു. കോട്ടത്തറയിൽ എച്ച്ആർഡിഎസ് ഒരുക്കിയ താമസ സ്ഥലത്തേക്കു വനജ എത്തി. തുടർന്നുള്ള ദിവസങ്ങൾ ആദിവാസി മേഖലയിൽ സജീവമാകാനാണു തീരുമാനം.

MORE IN KERALA
SHOW MORE
Loading...
Loading...