തിരുവനന്തപുരം പൂവത്തൂരിൽ സംഭരിച്ച പച്ചക്കറിയുടെ പണം നൽകാതെ ഹോർടി കോർപ്പ് കർഷകരെ വലയ്ക്കുന്നു. കോവിഡ് കാലത്ത് ഉൾപ്പെടെ നാല് മാസമായി സംഭരിച്ച പച്ചക്കറിയുടെ ഒരു രൂപ പോലും നൽകിയില്ല. ഈ വരുമാന നഷ്ടത്തിനൊപ്പം മഴക്കെടുതി കൂടി ആയതോടെ കർഷകർ പട്ടിണിയിലാണ്.
കൃഷി കൊണ്ട് മാത്രം ജീവിക്കുന്ന ഒട്ടേറെ സാധാരണക്കാരുള്ള നാടാണ് നെടുമങ്ങാടിന് അടുത്തെ പൂവത്തൂർ. കോവിഡിനും ലോക് ഡാണിനുമിടയിൽ പെട്ട് പട്ടിണിയാകാതിരിക്കാൻ അവർ എല്ലുമുറിയെ പണിയെടുത്ത് പയറും വെണ്ടയും വാഴയുമെല്ലാം വിളയിച്ചു.പക്ഷെ കൃഷി വകുപ്പിന്റെ ഹോർടികോർപ്പ അവരെ ചതിച്ചു.
നെടുമങ്ങാട് മാർക്കറ്റിലെത്തിച്ച് പച്ചക്കറി നൽകിയാൽ രണ്ടാഴ്ചക്കുള്ളിൽ പണം നൽകുമെന്നായിരുന്നു വാഗ്ദാനം. എന്നാൽ ഫെബ്രൂവറി മുതൽ സംഭരിച്ചതിന്റെ പണം ഈ ജൂണിലും കിട്ടിയില്ല..
പാട്ടത്തിനെടുത്തും കടം വാങ്ങിയും കൃഷി ചെയ്തവർക്ക് ഹോർടി കോർപ്പിന്റെ ചതിക്കൊപ്പം മഴയുടെ കെടുതിയും നേരിടെണ്ടി വന്നു.കൃഷി നാശത്തിന്റെ സഹായം പോയിട്ട് വാങ്ങിയ പച്ചക്കറിയുടെ കൂലിയെങ്കിലും കിട്ടിയില്ലെങ്കിൽ ആത്മഹത്യ ചെയ്യേണ്ടി വരുമെന്നാണ് പൂവത്തൂരിലെ കർഷകർക്ക് സർക്കാരിനോട് പറയാനുള്ളത്.