മൂന്നാര്‍ എഞ്ജിനീയറിങ് കോളജിന് സമീപം റവന്യു ഭൂമിയില്‍ അനധികൃതമായി നിര്‍മിച്ച ഷെഡ് പൊളിച്ചു നീക്കി. ദേവികുളം സബ് കലക്ടറുടെ നിർദേശപ്രകാരമാണ് നടപടി. കോവിഡ് കാലത്ത് ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പ്പെടില്ലെന്ന് കരുതിയായിരുന്നു അനധികൃത നിര്‍മാണം.
പൊലീസുള്‍പ്പെടെയുള്ള വിവിധ വകുപ്പുകളും, ഉദ്യോഗസ്ഥരും രാപകല്‍ വ്യത്യാസമില്ലാതെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സജീവമാണ്. ഇത് മറയാക്കി മൂന്നാര്‍ എഞ്ജിനീയറിങ് കോളജിന് സമീപം ബഡ്ജറ്റ് ഹോട്ടലിനോട് ചേര്‍ന്നാണ് റവന്യു ഭൂമിയില്‍ അനധികൃതമായി ഷെഡ് നിര്‍മ്മിച്ചത്. ആരാണ് കയ്യേറ്റം നടത്തിയതെന്ന് കണ്ടെത്താനായില്ല. ദേവികുളം സബ്കലക്ടറുടെ നിര്‍ദേശ പ്രകാരം മൂന്നാര്‍ പഞ്ചായത്ത് സെക്രട്ടറി അജിത്ത് കുമാറിന്റെ നേതൃത്വത്തിലായിരുന്നു പൊളിക്കല്‍ നടപടികള്‍.
ലേക് ഡൗണ്‍ സമയത്ത് അനധികൃത നിര്‍മാണമൊ കൈയ്യേറ്റങ്ങളോ ശ്രദ്ധയില്‍പ്പെട്ടാല്‍ കര്‍ശന നടപടി സ്വീകരിക്കാനാണ് ജില്ലാ ഭരണകൂടത്തിന്റെ തീരുമാനം.